അമ്മവീട്ടിലെ മരണാനന്തര ചടങ്ങിനിടെ ദുരന്തം; പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മരിച്ചു
കോഴിക്കോട്: അമ്മവീട്ടിലെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി പുഴയിൽ കുളിക്കാനിറങ്ങുന്നതിനിടെ മുങ്ങിമരിച്ചു. പേരാമ്പ്ര പാലേരി സ്വദേശിയായ സിദ്ധാർഥ് (15) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തെ കുറ്റ്യാടി പുഴയിലാണ് അപകടം നടന്നത്.
അമ്മയോടും മറ്റ് രണ്ട് കുട്ടികളോടും കൂടി പുഴയിൽ ഇറങ്ങിയ സിദ്ധാർഥ് കയത്തിൽപ്പെട്ടതാണ് അപകടത്തിന് കാരണമായത്.
കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, പുറത്തെടുത്തപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
അമ്മയുടെ വീട്ടിൽ നടന്ന മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് സിദ്ധാർഥ് എത്തിയത്. അതിനിടെ ഉണ്ടായ ഈ ദുരന്തം കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചു.
തിരുവള്ളൂർ ശാന്തിനികേതൻ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സിദ്ധാർഥ്, എസ്എസ്എൽസി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.
English Summary:
A Class 10 student drowned in a river in Kozhikode while bathing during a visit to his mother’s house for a post-death ceremony. He had entered the river along with his mother and others when he got caught in a deep section of the water. Locals rushed to help and pulled him out, but he could not be revived. The incident has left the family and local community in shock, especially as the student had recently completed his exams and was awaiting his results.









