കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ച കേസിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ.
പെൺകുട്ടിയെ കെണിയിൽ വീഴ്ത്തി മുഖ്യപ്രതികൾക്ക് എത്തിച്ചുനൽകിയ കാസർകോട് സ്വദേശികളായ രണ്ടു യുവാക്കളെ കൂടി പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.
അമ്മയുമായി പിണങ്ങി എത്തിയത് നഗരത്തിലേക്ക്; തുണയാകാനെന്ന വ്യാജേന എത്തിയത് ലഹരി മാഫിയയുടെ കണ്ണികൾ
കഴിഞ്ഞ ഡിസംബർ 20-നാണ് പെരിന്തൽമണ്ണ സ്വദേശിയായ പതിനാറുകാരി വീട്ടുകാരുമായി പിണങ്ങി കോഴിക്കോട് നഗരത്തിലെത്തുന്നത്.
രാത്രി വൈകി ബീച്ചിൽ തനിച്ചിരുന്ന പെൺകുട്ടിയെ, സഹായം വാഗ്ദാനം ചെയ്ത് ഇപ്പോൾ പിടിയിലായ ഷമീമും റയീസും സമീപിക്കുകയായിരുന്നു.
ഭക്ഷണവും സുരക്ഷിതമായ താമസസ്ഥലവും നൽകാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയുടെ ആത്മവിശ്വാസം നേടിയ ഇവർ,
പുലർച്ചെ രണ്ട് മണിയോടെ കുട്ടിയെ ജീപ്പിൽ കയറ്റി പന്തീരാങ്കാവിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.
പന്തീരാങ്കാവിലെ ഫ്ലാറ്റിൽ നടന്നത് പൈശാചികത; ലഹരി നൽകി അബോധാവസ്ഥയിലാക്കി മാറി മാറി പീഡിപ്പിച്ചു
മുഖ്യപ്രതികളായ മുഹമ്മദ് സാലിഹ് (45), ഷബീർ അലി (41) എന്നിവർ താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് ഷമീമും റയീസും ചേർന്ന് കുട്ടിയെ എത്തിച്ചത്.
അവിടെ വച്ച് പെൺകുട്ടിക്ക് നിർബന്ധപൂർവ്വം മാരകമായ ലഹരിമരുന്ന് നൽകിയതായാണ് വിവരം.
കുട്ടി ബോധരഹിതയായതോടെ സാലിഹും ഷബീറും ചേർന്ന് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി
. രണ്ട് ദിവസത്തോളം പുറംലോകം കാണിക്കാതെ കുട്ടിയെ ഫ്ലാറ്റിൽ തടങ്കലിൽ വയ്ക്കുകയായിരുന്നു.
ബീച്ചിൽ ഉപേക്ഷിച്ചത് 4000 രൂപ നൽകി; അവശനിലയിലായ പെൺകുട്ടിയെ രക്ഷിച്ചത് വനിതാ ഹെൽപ്പ് ലൈൻ പ്രവർത്തകർ
പീഡനത്തിന് ശേഷം 22-ാം തീയതി ഉച്ചയോടെ പ്രതികൾ പെൺകുട്ടിയെ തിരികെ കോഴിക്കോട് ബീച്ചിൽ കൊണ്ടുവിട്ടു.
വായടപ്പിക്കാനായി 4,000 രൂപയും കുട്ടിയുടെ കയ്യിൽ കൊടുത്തുവിട്ടു. എന്നാൽ ലഹരിയുടെ ആഘാതത്തിലും പീഡനത്തെത്തുടർന്നും അവശനിലയിലായ പെൺകുട്ടി ബീച്ചിൽ തളർന്നിരിക്കുന്നത്
കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഹെൽപ്പ് ലൈൻ അംഗങ്ങൾ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ വിശദമായ കൗൺസിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
മുഖ്യപ്രതികൾ നേരത്തെ പിടിയിൽ; സഹായികളെ കുടുക്കിയത് പോലീസിന്റെ പഴുതടച്ചുള്ള അന്വേഷണം
കേസിലെ മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി സാലിഹിനെയും ഷബീർ അലിയെയും തിങ്കളാഴ്ച തന്നെ പൊലീസ് പിടികൂടിയിരുന്നു.
മൂന്നര വയസ്സുള്ള കുഞ്ഞിനെ ഒപ്പമെടുത്ത് “കല്ല് ” കച്ചവടം; ദമ്പതികൾ പിടിയിൽ
ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പെൺകുട്ടിയെ എത്തിച്ചുനൽകിയ ഷമീമിനെക്കുറിച്ചും റയീസിനെക്കുറിച്ചും സൂചന ലഭിച്ചത്.
ഒളിവിലായിരുന്ന ഇവരെ സൈബർ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരവും ബലാത്സംഗത്തിനുള്ള വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
English Summary
Two more individuals, Muhammed Shamim and Muhammed Rayees from Kasaragod, have been arrested in connection with the sexual assault of a 16-year-old girl in Kozhikode. The girl, who left her home in Perinthalmanna following a dispute with her mother, reached Kozhikode beach where the accused lured her with offers of food and shelter.









