കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു
തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതിനിടയിലും, ഇവിടെ സാധാരണയായി കാണുന്ന എട്ട് ഇനം കുഴിമണ്ഡലി (പിറ്റ് വൈപ്പർ) പാമ്പുകളുടെ വിഷത്തിനുള്ള ആന്റിവെനം ഇതുവരെ വികസിപ്പിച്ചിട്ടില്ല. അതിനാൽ കടിയേറ്റാൽ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി ചികിത്സ നൽകുന്നതാണ് നിലവിലെ മാർഗം.
കുഴിമണ്ഡലി വിഭാഗത്തിൽപ്പെട്ട പാമ്പുകളിൽ മുഴമൂക്കൻ കുഴിമണ്ഡലി ഏറ്റവും അപകടകാരിയായി കണക്കാക്കപ്പെടുന്നു. വനപ്രദേശങ്ങളിലും റബ്ബർ തോട്ടങ്ങളിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. സംസ്ഥാനത്ത് പാമ്പുകടിയേറ്റ് വിഷബാധയാകുന്ന സംഭവങ്ങളിൽ ഏകദേശം നാലിൽ ഒരുഭാഗം മുഴമൂക്കൻ കുഴിമണ്ഡലി കാരണമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ പാമ്പ് കടിച്ചാൽ മരണസാധ്യതയും കൂടുതലാണ്.
ആരോഗ്യ-വനം വകുപ്പുകളുടെ സംയുക്ത യോഗത്തിൽ ഈ വിഭാഗത്തിലെ പാമ്പുകൾക്ക് ആന്റിവെനം വികസിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. സംസ്ഥാന സർക്കാരിനും ശുപാർശ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ആന്റിവെനം നിർമിക്കാൻ ആവശ്യമായ വിഷം കേരളത്തിൽ നിന്ന് ശേഖരിക്കണമെന്ന ആവശ്യവും കേന്ദ്ര മന്ത്രാലയത്തോട് ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. നിലവിൽ വിഷശേഖരണം പ്രധാനമായും ചെന്നൈയിൽ നിന്നാണ് നടക്കുന്നത്.
ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മുഴമൂക്കൻ കുഴിമണ്ഡലിക്ക് ആന്റിവെനം വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഈ വിഭാഗത്തിലുള്ള പാമ്പുകൾ അന്തരീക്ഷ താപനില വ്യത്യാസം ഉപയോഗിച്ച് ഇരകളെ കണ്ടെത്തുന്നവയാണ്. കടിയേറ്റാൽ ഡയാലിസിസ്, പ്ലാസ്മ ചികിത്സ എന്നിവയാണ് ഇപ്പോൾ നൽകുന്നത്.
മുഴമൂക്കനെക്കൂടാതെ മൂന്ന് ഇനം മലബാർ കുഴിമണ്ഡലികൾ, രണ്ട് ഇനം ചട്ടിത്തലയൻ കുഴിമണ്ഡലികൾ, മുളമണ്ഡലി, ലാഡമണ്ഡലി എന്നിവയ്ക്കും ആന്റിവെനം ലഭ്യമല്ല. ഇവ പ്രധാനമായും പശ്ചിമഘട്ട മേഖലയിലാണ് കാണപ്പെടുന്നത്. മലബാർ കുഴിമണ്ഡലി ജനവാസ പ്രദേശങ്ങളിലും കാണപ്പെടുന്നുണ്ടെങ്കിലും അത്ര വിഷമുള്ളതല്ല; എങ്കിലും ചികിത്സ അനിവാര്യമാണ്.
രാജവെമ്പാലയുടെ വിഷത്തിനും രാജ്യത്ത് ആന്റിവെനം ഉത്പാദിപ്പിക്കുന്നില്ല. മുമ്പ് അസമിൽ നിർമ്മാണം ഉണ്ടായിരുന്നെങ്കിലും ആവശ്യം കുറഞ്ഞതിനാൽ നിർത്തിയതായി വിവരമുണ്ട്. കാടുകളിൽ കാണുന്ന പവിഴപ്പാമ്പുകൾക്കും ആന്റിവെനം വികസിപ്പിച്ചിട്ടില്ല.
English Summary
Kerala still lacks antivenom for eight species of pit vipers commonly found in the state, including the dangerous hump-nosed pit viper. As a result, treatment is based on symptoms rather than a specific antidote. Despite recommendations, no decision has been made to develop antivenom locally. Research is ongoing in Bengaluru. Other snakes like king cobra and coral snakes also lack specific antivenom in India.









