ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്
ചെന്നൈ: മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പിതാവും ബന്ധുക്കളും ചേർന്ന് വെട്ടിക്കൊന്നു. തഞ്ചാവൂരിലാണ് സംഭവം. അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അജിത് കുമാറിനെ, കാവ്യയുടെ പിതാവായ പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നതായി പൊലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം പുണ്യമൂർത്തിയും മറ്റ് മൂന്ന് പേരും അമ്മൻപേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. നാലുപേരെയും കോടതി റിമാൻഡ് ചെയ്തു.
ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന പി. കാവ്യയെ കഴിഞ്ഞ വർഷം നവംബറിൽ കൊലപ്പെടുത്തിയിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്ക് പോകുന്നതിനിടെ കാവ്യയെ തടഞ്ഞുനിർത്തി വെട്ടിക്കൊന്നതാണ് കേസ്.
English Summary
In Tamil Nadu, a man accused of murdering a teacher was killed by the victim’s father and relatives after he was released on bail. The accused was attacked and killed at his residence. The father and three others later surrendered to the police and have been remanded.








