ചൂടിൽ കടൽ തിളയ്ക്കുന്നു; പച്ചമീൻ കിട്ടാനില്ല, വിപണിയിൽ വില കുതിച്ചുയരുന്നു
Kottayam: കടുത്ത വേനൽച്ചൂട് കരയോടൊപ്പം കടലിനെയും ബാധിച്ചതോടെ പച്ചമീനുകളുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ അയല, മത്തി, കിളിമീൻ, നത്തോലി തുടങ്ങിയ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന ചെറുമീനുകൾക്ക് വില കുത്തനെ ഉയർന്നു.
കാലവർഷം എത്താതെ മീൻ ലഭ്യതയിൽ പുരോഗതി പ്രതീക്ഷിക്കാനാകില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഈസ്റ്ററും വിഷുവും ഉൾപ്പെടുന്ന സീസണിൽ വില ഉയർന്നതോടെ സാധാരണക്കാർക്ക് മീൻ വാങ്ങുന്നത് തന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്.
ഇപ്പോൾ മത്തി കിലോയ്ക്ക് 150 മുതൽ 275 രൂപ വരെയും, അയല 220 രൂപയ്ക്ക് മുകളിലും വില ലഭിക്കുന്നു. കിളിമീൻ 200 മുതൽ 270 രൂപ വരെയും, ചൂര 270 രൂപയോടടുത്തും, കേര പീസ് 440 രൂപയോടടുത്തുമാണ് വിപണിവില.
വേനൽച്ചൂട് കാരണം കടൽജലത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതും മീനുകളുടെ ലഭ്യതയെ ബാധിക്കുന്ന പ്രധാന കാരണമായി വിലയിരുത്തുന്നു. ഇതിലൂടെ ‘ഓക്സിജൻ മിനിമം സോണുകൾ’ രൂപപ്പെടുകയും, മീനുകൾ കൂടുതൽ സുരക്ഷിതമായ പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു.
വിപണിയിലെ മറ്റു മീൻവിലകൾ: അയല – ₹220, ഇടത്തരം കിളിമീൻ – ₹200, മങ്കട – ₹200, വലിയ കിളിമീൻ – ₹260, തോവാര വറ്റ – ₹260, വെള്ള മോത – ₹440, ഓലക്കൊഴുവ – ₹460.
English Summary
In Kottayam, rising temperatures have reduced the availability of fresh fish, leading to a sharp increase in prices of commonly consumed varieties like sardine and mackerel.
Fish Price, Kerala Market, Summer Heat, Fishermen, Kottayam, Seafood, Price Rise, Kerala News









