കാട്ടുകൊമ്പൻ്റെ ശരീരത്തിൽ അമ്പേറ്റതിന്റെ പരിക്കുകൾ. ജനവാസ മേഖലയിലേക്ക് എത്തിയ കൊമ്പനെ പരിശോധിച്ചപ്പോൾ ശരീരമാസകലം പരിക്കുകൾ കണ്ടെത്തി. എട്ടു വയസ്സു പ്രായം തോന്നുന്ന കൊമ്പനാനയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഒഡിഷയിലെ അതാഗഡ് വനംവകുപ്പ് ഡിവിഷന് കീഴിലെ നരസിംഗപൂരിലെ നുവാഗഡ് റിസർവ് വനത്തിന് സമീപത്താണ് ഗുരുതരമായി പരിക്കേറ്റ കൊമ്പനാനയെ നാട്ടുകാരാണ് കണ്ടെത്തിയത്.
നാട്ടുകാർ വിവരം നൽകിയത് അനുസരിച്ച് സ്ഥലത്ത് എത്തിയ ആർആർടി സംഘമാണ് ആനയെ പരിശോധിച്ചു. ആന വേട്ടക്കാരിൽ നിന്ന് രക്ഷപ്പെട്ടതാണെന്നാണ് സംശയിക്കുന്നത്. ആനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുന്നതിന് ഒരു ദിവസം മുൻപാണ് പരിക്കേറ്റതെന്ന് വനംവകുപ്പ് സംശയിക്കുന്നു. നാലിലേറെ ഇടത്താണ് ആനയ്ക്ക് അമ്പുകൾ ഏറ്റ് പരിക്കേറ്റിട്ടുള്ളത്.
വേദനകൊണ്ട് പുളഞ്ഞ് ആന പരാക്രമം എടുത്ത് പായുന്നതിനിടയിൽ അമ്പുകൾ വീണുപോയതായി ആർആർടി സംഘം പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കി. മുറിവുകളിൽ മരുന്നുകൾ വച്ച ശേഷം നിരീക്ഷണത്തിൽ കഴിയുന്ന ആനയെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് തിരികെ കാട്ടിലേക്ക് അയയ്ക്കുമെന്ന് വനംവകുപ്പ് വിശദമാക്കുന്നു. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.
ഇതേസമയം ആറ് മാസത്തിനുള്ളിൽ അസ്വഭാവിക രീതിയിൽ 50 ആനകൾ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒഡിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടു. ലഭ്യമാകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ- ഒക്ടോബർ മാസത്തിനിടയിൽ 56 ആനകളാണ് ഒഡിഷയിൽ ചരിഞ്ഞത്.
English summary : Kattukomban has bullet injuries all over his body; the forest department has started an investigation