ചെന്നൈ: മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽ ഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെ ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കാനിറങ്ങുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവരുടെയും മറ്റു കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിലാണു കമൽ ഹാസൻ ഇന്ന് പത്രിക സമർപ്പിച്ചത്.
നിലവിലെ രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ പി.വിൽസൺ, കവിയും എഴുത്തുകാരിയുമായ സൽമ (എ.റോക്കയ്യ മാലിക്), മുൻ എംഎൽഎ എസ്.ആർ.ശിവലിംഗം എന്നിവരും ഡിഎംകെ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചിട്ടുണ്ട്.
അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി ഇമ്പദുരൈ, മുൻഎംഎൽഎ എം.ധനപാൽ എന്നിവരാണു പത്രിക നൽകിയത്. നിലവിലെ അംഗബലം അനുസരിച്ച് 4 അംഗങ്ങളെവരെ ഡിഎംകെയ്ക്കും രണ്ട് അംഗങ്ങളെ അണ്ണാ ഡിഎംകെയ്ക്കും രാജ്യസഭയിലേക്കു ജയിപ്പിച്ചെടുക്കാനാകും.
രാജ്യസഭാംഗങ്ങളായ അൻപുമണി രാമദാസ്, എം.ഷൺമുഖം, എൻ.ചന്ദ്രശേഖരൻ, എം.മുഹമ്മദ് അബ്ദുല്ല, പി.വിൽസൻ, വൈകോ എന്നിവരുടെ കാലാവധിയാണ് ഈ മാസം അവസാനിക്കുന്നത്.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരിക്കാൻ തയാറെടുത്ത കമൽ ഹാസൻ, ഡിഎംകെയുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെ പിന്മാറുകയായിരുന്നു.
പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് അന്നേ ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു.