ചെന്നൈ: തമിഴ്നാട് കരൂരിലെ ക്ഷേത്രത്തിലെ ആചാരങ്ങളിലൊന്നായ എച്ചിൽ ഇലയിൽ ശയനപ്രദക്ഷിണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. ശയനപ്രദക്ഷിണം അനുവദിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
ഇത്തരം ആചാരങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനും, അന്തസ്സിനും ഹാനീകരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. ദളിത് പാണ്ഡ്യൻ എന്ന കരൂർ സ്വദേശിയുടെ ഹർജിയിൽ 2015ൽ ഹൈക്കോടതി ശയനപ്രദക്ഷിണം നടത്തുന്നത് വിലക്കിയിരുന്നു .
ബ്രാഹ്മണരുടെ എച്ചിൽ ഇലയിൽ മറ്റു ജാതിക്കാർ ഉരുളുന്നത് ജാതിവിവേചനം ആണെന്നായിരുന്നു ഹർജിയിലെ വാദം. എന്നാൽ ജനങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നവീൻ കുമാർ എന്നയാൾ നൽകിയ ഹർജിയിൽ സിംഗിൾ ബെഞ്ച് കഴിഞ്ഞ വർഷം ശയനപ്രദക്ഷിണത്തിന് വീണ്ടും അനുമതി നൽകിയിരുന്നു.
ഇതിനെതിരെ ജില്ലാ ഭരണകൂടം നൽകിയ അപ്പീലിലാണ് ഇന്ന് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് വന്നിരിക്കുന്നത്. കർണാടകത്തിലെ ക്ഷേത്രത്തിലുള്ള സമാനമായ ആചാരത്തിനെതിരായ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ആർ സുരേഷ് കുമാറും ജസ്റ്റിസ് ജി അരുൾ മുരുകനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. ഈ വിഷയത്തിലെ സിംഗിൾ ബെഞ്ചിന്റെ തീരുമാനം കോടതിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ ജഡ്ജിമാർ ഉത്തരവ് റദ്ദാക്കുകയായിയുന്നു .
വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ കക്ഷികൾക്ക് കാത്തിരിക്കാം. അതുവരെ കരൂർ ജില്ലയിലെ നെരൂരിൽ ഭക്തർ ഭക്ഷണം കഴിച്ച വാഴയിലകളിൽ ശയനപ്രദക്ഷിണം നടത്തുന്ന ആചാരം തമിഴ്‌നാട് സർക്കാരും ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും അനുവദിക്കരുതെന്നും ജഡ്ജിമാർ നിർദ്ദേശിച്ചു.
ആചാരം അനുവദിക്കണമെന്നുള്ള ആവശ്യവുമായി ഒരാൾ സമർപ്പിച്ച ഹർജിയിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് കരൂർ ജില്ലാ കളക്ടർ, കരൂർ റവന്യൂ ഡിവിഷണൽ ഓഫീസർ, മൺമംഗലം താലൂക്ക് തഹസിൽദാർ എന്നിവർ നൽകിയ അപ്പീലിലാണ് കോടതി ഉത്തരവ്. 2015-ലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന്, ഭക്തർ ഭക്ഷണം കഴിച്ച ഇലകളിൽ ഉരുളുന്ന ആചാരം 2015 മുതൽ 2024 വരെ അനുവദിച്ചിരുന്നില്ലെന്ന് അപ്പീൽ നൽകിയവർ കോടതിയെ അറിയിച്ചു.