ബിന്ദുവിൻ്റെ വീട്ടിലെത്തി മന്ത്രി വീണാ ജോർജ്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ ഏഴേ കാലോടെയാണ് മന്ത്രി കോട്ടയത്തെ തലയോലപ്പറമ്പിലെ ബിന്ദുവിന്റെ വീട്ടിലെത്തിയത്.
ബിന്ദുവിൻ്റെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന വ്യാപക വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് രാവിലെ മന്ത്രി എത്തിയത്. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനോടും അമ്മയോടും മക്കളോടും മന്ത്രി വീണ സംസാരിച്ചു.
ആശ്വാസ വാക്കുകൾ നൽകിയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി വീട്ടിൽ നിന്നും മടങ്ങിയത്. പ്രാദേശിക സിപിഎം നേതാക്കളുമായാണ് മന്ത്രി വീണ ജോർജ് വീട്ടിലെത്തിയത്.
നടന്നത് അത്യന്തം ദു:ഖകരമായ സംഭവമാണെന്നും ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ ദു:ഖം തൻ്റേതുമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിന്ദുവിൻ്റെ കുടുംബത്തെ കണ്ടു, സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടാവും എന്നും അവർ പറഞ്ഞു.
എല്ലാ തലത്തിലും സർക്കാർ പൂർണ്ണമായും അവർക്കൊപ്പം ഉണ്ടാവും. മുഖ്യമന്ത്രി തന്നെ സഹായത്തെ കുറിച്ച് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, മെഡിക്കൽ കോളേജ് അപകടവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു.
ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കി. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോസ്റ്റൽ അപാകതകളിലും ഇടപെടും. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അപാകതകളും അന്വേഷിക്കും എന്നും ജില്ലാ കളക്ടർ ജോൺ വി സാമുവൽ അറിയിച്ചു. പ്രിൻസിപ്പാളിനോട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കളക്ടർ കൂട്ടിച്ചേർത്തു.
വീണാ ജോർജിനെതിരെ സമൂഹമാധ്യമത്തിൽ നേതാക്കൾ
മെഡിക്കൽ കോളജ് കെട്ടിടം തകർന്നതിനു പിന്നാലെ മന്ത്രി വീണാ ജോർജിനെതിരെ സമൂഹമാധ്യമത്തിൽ വൻ പ്രതിഷേധം.
ഇത്തരത്തിൽ സമൂഹമാധ്യമത്തിലൂടെ പ്രതിഷേധിച്ച നേതാക്കൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് നേതൃത്വം.
മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുതെന്നുമായിരുന്നു പത്തനംതിട്ട ഇലന്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും എസ്എഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റുമായ ജോണ്‍സണ്‍ പി.ജെയുടെ ഫെയ്സ്ബുക് കുറിപ്പ്.
‘പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ് പരീക്ഷാ ദിവസം വയറുവേദന എന്ന കളവു പറഞ്ഞു വീട്ടിൽ ഇരിക്കുമായിരുന്നു, ഒത്താൽ രക്ഷപ്പെട്ടു.
ഇവിടെ ചോദ്യത്തിൽനിന്ന് എന്ന വ്യത്യാസം മാത്രം’’ – എന്നായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുൻ ചെയർമാൻ എൻ.രാജീവിന്റെ പരിഹാസം.
മന്ത്രി വീണാ ജോർജ് ആശുപത്രിയിൽ ചികിത്സ തേടിയതിനെയാണ് സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം പരിഹസിച്ചത്.
സിപിഎം. പാർട്ടി ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും ഏരിയ കമ്മിറ്റി അംഗത്തിന്റെയും നടപടി പരിശോധിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിശദീകരണം.
Summary: Kerala Health Minister Veena George visited the residence of Bindu, who died in the Kottayam Medical College building collapse. The Minister reached Bindu’s home in Thalayolaparambu, Kottayam, early this morning.