കൊടുവള്ളി: റമദാൻ കാലങ്ങളിൽ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിൽ ക്രമാതീതമായി പ്രിസർവേറ്റിവ് ചേർത്തിട്ടുള്ള ശീതളപാനീയങ്ങളുടെയും, ഉപ്പിലിട്ടതിന്റെയും വിൽപ്പനയ്ക്ക് വിലക്ക്. കൊടുവള്ളി നഗരസഭ ആരോഗ്യവകുപ്പിന്റേതാണ് നിർദേശം.
മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യം നിലവിലുള്ളതിനാൽ പരിശോധനയും നടപടികളും കർശനമാക്കുമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു അറിയിച്ചു. അനധികൃതമായി നടത്തുന്ന പാനീയങ്ങളുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കാൻ തീരുമാനിച്ചതായും നഗരസഭ സെക്രട്ടറി കെ. സുധീർ അറിയിച്ചു.
നഗരസഭയുടെ അനുമതിയോടെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ അംഗീകൃത മിനറൽ വാട്ടർ ജാർ ഉപയോഗിച്ച് മാത്രമേ പാനീയങ്ങൾ തയ്യാറാക്കാൻ കഴിയൂ, മാത്രമല്ല എന്നും ഉപയോഗിക്കുന്ന മിനറൽ വാട്ടറിന്റെ കൃത്യമായ രേഖകൾ കടയിൽ ഉണ്ടായിരിക്കണമെന്നും സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ. സലിൽ അറിയിച്ചു.
ഹെൽത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും എല്ലാ സ്ഥാപനങ്ങളിലും നിർബന്ധമായും ഉണ്ടായിരിക്കണം. ഈ സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. കടയിൽ നിന്നും വരുന്ന മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതുസ്ഥലത്തേക്കോ ഒഴുക്കിവിടരുത്. ഇത്തരം കാര്യങ്ങളിൽ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ പേരിൽ കർശന നിയമനടപടികൾ സ്വീകരിക്കും.
ഇഫ്താർ സംഗമങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കിയിരിക്കണം. വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള സ്റ്റീൽ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. ഹരിത പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുകയും വേണം. നിർദേശങ്ങൾ പൂർണമായി പാലിച്ച് നഗരസഭയുടെ നടപടികളോട് സഹകരിക്കണമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് ജനങ്ങളോട് അഭ്യർഥിച്ചു.