കണ്ണൂർ: വടക്കൻ കേരളത്തിലെ പ്രമുഖ സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഒന്നായ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വൻ പ്രതിസന്ധിയിലേക്ക്.
കോളജ് പ്രവർത്തിക്കുന്നത് അനധികൃതമായി കൈവശപ്പെടുത്തിയ സർക്കാർ മിച്ചഭൂമിയിലാണെന്ന് കണ്ണൂർ താലൂക്ക് ലാൻഡ് ബോർഡ് കണ്ടെത്തി.
ഇത് സംബന്ധിച്ച ലാൻഡ് ബോർഡിന്റെ നിർണ്ണായക ഉത്തരവ് പുറത്തുവന്നതോടെ വൻ ഭൂമി തട്ടിപ്പിന്റെ ചുരുളഴിയുകയാണ്.
വിദ്യാർത്ഥിയുടെ ആത്മഹത്യ തുറന്നുവിട്ട അന്വേഷണം: ദുരൂഹമായ ഭൂമി ഇടപാടുകളിലേക്ക് വിരൽചൂണ്ടുന്നു
അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ ദൗർഭാഗ്യകരമായ ആത്മഹത്യയെത്തുടർന്ന് കോളജ് മാനേജ്‌മെന്റിനെതിരെ ഉയർന്ന പ്രതിഷേധങ്ങളാണ് വൻ അന്വേഷണത്തിലേക്ക് നയിച്ചത്.
കോളജിന്റെ സാമ്പത്തിക ഇടപാടുകളെയും നടത്തിപ്പിനെയും കുറിച്ച് ഉയർന്ന പരാതികൾ പരിശോധിച്ചപ്പോഴാണ് ഭൂമി കൈമാറ്റത്തിൽ നടന്ന വൻ ക്രമക്കേടുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.
അഞ്ചരക്കണ്ടി രണ്ടത്തറ എസ്റ്റേറ്റ്, അഞ്ചരക്കണ്ടി എസൻഷ്യൽ ഓയിൽ കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയിൽ നടന്ന ദുരൂഹമായ കൈമാറ്റങ്ങളാണ് ഇപ്പോൾ സർക്കാരിലേക്ക് തിരിച്ചെത്തുന്നത്.
നിയമവിരുദ്ധമായ ആധാരങ്ങൾ റദ്ദാക്കുന്നു: 1964-ന് ശേഷമുള്ള മുഴുവൻ കൈമാറ്റങ്ങളും അസാധുവാകും
കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം 1964 ഏപ്രിൽ ഒന്നിന് ശേഷം ഭൂപരിധിയിൽ അധികമുള്ള (മിച്ചഭൂമി) സ്ഥലം കൈമാറ്റം ചെയ്യുന്നത് പൂർണ്ണമായും നിയമവിരുദ്ധമാണ്.
ഈ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് 1967-ൽ നടന്ന 133/1967 നമ്പർ ആധാരവും തുടർന്ന് ഈ ഭൂമിയിൽ നടന്ന എല്ലാ ഉപകൈമാറ്റങ്ങളും റദ്ദാക്കാൻ ലാൻഡ് ബോർഡ് തീരുമാനിച്ചു.
അബ്ദുൾ ജബ്ബാർ ഹാജി ഉൾപ്പെടെയുള്ള ഏഴ് വ്യക്തികൾ നിലവിൽ കൈവശം വച്ചിരിക്കുന്ന ഈ ഭൂമിക്ക് നിയമപരമായ യാതൊരുവിധ
ഇളവുകൾക്കും അർഹതയില്ലെന്ന് ലാൻഡ് ബോർഡ് ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കലക്ടർ ഇ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം വ്യക്തമാക്കി.
പാളയം പമ്പിൽ ലോക്കർ തകർത്ത് ലക്ഷങ്ങൾ കവർന്നു; തസ്കരവീരൻ തഫ്സീർ ദർവേശ് വലയിൽ
കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ കർശന നടപടി: ഹൈക്കോടതിയുടെ അനുമതിയോടെ സർക്കാർ ഭൂമി കണ്ടുകെട്ടുന്നു
നിയമവിരുദ്ധമായി ഭൂമി കൈവശം വച്ചിരിക്കുന്നവരെ ഒഴിപ്പിച്ച് സ്ഥലം പൂർണ്ണമായും ലാൻഡ് ബോർഡ് ഏറ്റെടുക്കുമെന്ന് ഇടക്കാല ഉത്തരവിൽ പറയുന്നു.
1970-ലെ ഭൂവുടമകളായിരുന്ന മാർജറി ഗ്രേസ്, ഒഹലോറൻ എന്നിവർക്കെതിരെ നിയമവിരുദ്ധ ഇടപാടുകൾക്ക് കേസെടുക്കും. ഇത്രയും വലിയൊരു ഭൂപ്രദേശം കണ്ടുകെട്ടുന്നതിനും തുടർനടപടികൾക്കുമായി കുറഞ്ഞത് ഒരു വർഷമെങ്കിലും സമയം ആവശ്യമായതിനാൽ,
ഹൈക്കോടതിയെ സമീപിച്ച് പ്രത്യേക അനുമതി വാങ്ങാനും ബോർഡ് തീരുമാനിച്ചു. ഇതോടെ മെഡിക്കൽ കോളജിന്റെ ഭാവി തന്നെ തുലാസിലായിരിക്കുകയാണ്.
English Summary
The Kannur Taluk Land Board has issued a landmark interim order stating that the Anjarakandy Private Medical College is operating on illegally occupied government surplus land. Following an investigation triggered by a student’s suicide, the board found that the land originally belonging to the Anjarakandy Essential Oil Company was transferred in violation of the Kerala Land Reform Act. The board has ordered the cancellation of all illegal land deeds since 1967 and will approach the High Court for time to complete the eviction and land recovery process.








