ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം
നിർദ്ധന കുടുംബങ്ങൾക്കുള്ള Ayushman Bharat പദ്ധതിയിൽ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി രൂപയായി ഉയർന്നു.
2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക വർധിക്കാൻ കാരണമെന്നാണ് സൂചന.
കുടിശിക പെരുകിയതോടെ നിരവധി സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾക്കൊപ്പം 500ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിൽ പങ്കാളികളായിരുന്നത്. എന്നാൽ കുടിശിക തീരാത്തതിനെ തുടർന്ന് സേവനത്തിൽ നിയന്ത്രണങ്ങൾ വരാനിടയുണ്ട്.പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.
60:40 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.70 വയസിന് മുകളിലുള്ള പൗരന്മാർക്കും സാമ്പത്തികനില പരിഗണിക്കാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. ആശുപത്രിയിൽ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള മരുന്ന്, പരിശോധന ചെലവുകൾ ഉൾപ്പെടെ ചികിത്സാ ചെലവുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു.സംസ്ഥാനത്ത് 43 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2018ൽ ആരംഭിച്ച പദ്ധതിയിൽ 2019ലാണ് കേരളം പങ്കാളിയായത്. ഇതുവരെ പദ്ധതിക്കായി 5,237.24 കോടി രൂപ സംസ്ഥാന സർക്കാർ ചെലവിട്ടിട്ടുണ്ട്.









