കോട്ടയം: ഏറ്റുമാനൂരിൽ പെൺമക്കളുമായി അമ്മ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഷൈനിയുടെ പിതാവ് കുര്യാക്കോസിനെതിരെ ആരോപണം. ഇവർ മുൻപ് ജോലി ചെയ്ത സ്ഥാപനത്തിൻ്റെ ഉടമയാണ് ഇയാൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വീടിന് അടുത്തുള്ള കെയർ ഹോമിൽ നാല് മാസത്തോളം ജോലി ചെയ്ത ഷൈനി, അത് നിർത്താൻ കാരണം അച്ഛൻ കുര്യാക്കോസാണെന്ന് കെയർ ഹോം ഉടമ ഫ്രാൻസിസ് ജോർജ് പ്രമുഖ മാധ്യമത്തോട് പറഞ്ഞു.
ഭർത്താവിന്റെ വീട്ടിൽ നിന്ന് വന്ന സമയത്തായിരുന്നു ഷൈനി കെയർ ഹോമിൽ ജോലിക്കെത്തിയത്. അപ്പോഴത്തെ ഷൈനിയുടെ അവസ്ഥ കണ്ടാണ് ജോലി നൽകിയതെന്നാണ് ഇയാൾ പറയുന്നത്. ജോലിക്കായി വന്ന സമത്ത് ദുഃഖത്തിലായിരുന്ന ഷൈനിക്ക് ജോലി ചെയ്ത് തുടങ്ങിയ ശേഷം മാറ്റം വന്നതായും അദ്ദേഹം പറഞ്ഞു.
എന്നാൽ ആ സമയം ഷൈനിയുടെ സ്വന്തം പിതാവ് സ്ഥാപനം അടപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. കെയർ ഹോമിനെതിരെ ആരോഗ്യ വകുപ്പിൽ പരാതി നൽകി. സ്ഥാപനത്തിലെ ബയോ ഗ്യാസ് പ്ലാന്റിനെതിരെ കുര്യക്കോസ് നാട്ടുകാരെ കൂട്ടി പ്രതിഷേധിച്ചു.
ഡൽഹിയിൽ പോയിട്ടാണെങ്കിലും സ്ഥാപനം പൂട്ടിക്കുമെന്ന് കുര്യാക്കോസ് പറഞ്ഞിരുന്നതായും ഇയാൾ പറയുന്നു. മകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെ അച്ഛൻ തുടർച്ചയായി പരാതി നൽകിയതോടെയാണ് ഷൈനി രാജിവെച്ചത്. വിദേശത്തേക്ക് പോകണമെന്നും, അതിനായി ഐഇഎൽടിഎസ് പഠിക്കണമെന്നും, രണ്ടും കൂടെ നടക്കില്ലെന്നുമായിരുന്നു ജോലി ഉപേക്ഷിക്കുന്നതിന്റെ കാരണമായി ഷൈനി അന്ന് പറഞ്ഞിരുന്നത്.