ലക്നൗ: ഉത്തർപ്രദേശിലെ ആശുപത്രി പരിസരത്താണ് ദാരുണ സംഭവം നടന്നത്. നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്നം രൂക്ഷമായത്. ലളിത്പൂരിലെ മെഡിക്കൽ കോളേജിൽ മരിച്ച ശിശുവിന്റെ മൃതദേഹമാണ് അതേ ആശുപത്രിയുടെ പരിസരത്തു തന്നെ തെരുവ്നായ്ക്കൾ പകുതിയോളം ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. കുട്ടിയുടെ കുടുംബമാണ് ഈ സംഭവത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ലളിത്പൂർ മെഡിക്കൽ കോളേജിലെ ജില്ലാ വിമൺസ് ഹോസ്പിറ്റലിൽ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. ജന്മനാ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ സ്പെഷ്യൽ ന്യൂബോൺ കെയർ ക്ലിനിക്കിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് ഭാരം കുറവും, തല പൂർണ വളർച്ചയെത്താത്ത അവസ്ഥയും ആയിരുന്നു.
കുഞ്ഞിന് 1.300 കിലോഗ്രാം ഭാരമാണ് ഉണ്ടായിരുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മീനാക്ഷി സിങ് പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോൾ മിനിറ്റിൽ 80 തവണ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. എങ്കിലും വൈകിട്ടോടെ കുഞ്ഞ് മരണപ്പെടുകയായിരുന്നു. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
ബന്ധുവിന്റെ വിരലടയാളം വാങ്ങിയാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച വൈകുന്നേരമാണ് ഒരു കുഞ്ഞിന്റെ മൃതദേഹം തെരുവ്നായ്ക്കൾ കടിച്ചുവലിക്കുന്നുവെന്ന വിവരം ലഭിക്കുന്നത്. പരിശോധിച്ചപ്പോൾ തലയറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാപിതാക്കൾ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചുവെന്നാണ് അധികൃതരുടെ ആരോപണം.
കുഞ്ഞിന്റെ കൈയിൽ ആശുപത്രിയുടെ ടാഗ് ഉണ്ടായിരുന്നതിനാലാണ് തിരിച്ചറിയാൻ കഴിഞ്ഞത്. പൊലീസ് എത്തുംമുമ്പ് മൃതദേഹം മാറ്റിയെന്നും അധികൃതർ പറഞ്ഞു. സംഭവം അന്വേഷിക്കാൻ ലളിത്പൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാല് ഡോക്ടർമാരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരോട് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.