ആന്ധ്രയിലെ കോടികളുടെ കവർച്ച: മൻസൂർ വധക്കേസ് പ്രതി ഷിനോസ് ചൊക്ലിയിൽ പിടിയിൽ; ഒപ്പമുള്ള പ്രതിക്കായി തിരച്ചിൽ
തലശ്ശേരി: ആന്ധ്രാപ്രദേശിൽ തട്ടിക്കൊണ്ടുപോകലും വൻ കവർച്ചയും നടത്തിയ കേസിൽ പ്രതിയായ സിപിഎം പ്രവർത്തകനെ ആന്ധ്രാപ്രദേശ് പൊലീസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്തു. പുല്ലൂക്കര സ്വദേശിയായ കെ.കെ. ഷിനോസ് (35) നെ ചൊക്ലിയിൽ നിന്നാണ് പിടികൂടിയത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ദിനത്തിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വധക്കേസിലെ ഒന്നാം പ്രതിയാണ് ഷിനോസ്. കേരള പൊലീസിന്റെ സഹകരണത്തോടെ നടത്തിയ സംയുക്ത നീക്കത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത കേസിലും മോഷണ കേസിലും ഷിനോസ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ മലയാളികൾ പങ്കുണ്ടെന്ന സൂചനയെ തുടർന്ന് ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് കേരളത്തിലെത്തിയത്.
മൻസൂർ വധക്കേസിലെ മറ്റൊരു പ്രതിയായ കെ.പി. ഷുഹൈൽ (38) ഈ കേസിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ ഒളിവിലായതിനാൽ കണ്ടെത്താൻ അന്വേഷണം ശക്തമാക്കി. ഷുഹൈലിനെ പിടികൂടുന്നതിനായി ആന്ധ്രാപ്രദേശ് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
അറസ്റ്റിലായ ഷിനോസിനെ ആന്ധ്രാപ്രദേശിലേക്ക് കൊണ്ടുപോയി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary
A CPM worker accused in kidnapping and robbery cases in Andhra Pradesh has been arrested from Kerala. The accused is also the prime suspect in the Mansoor murder case. Police tracked him using phone location and arrested him with Kerala Police’s help. Another accused is absconding.
cpim-worker-arrested-andhra-case-kerala-shinos
Kannur News, Andhra Pradesh Crime, Arrest, Mansoor Murder Case, Kerala Police, Crime News









