തിരൂർ സപ്ലൈകോ ഗോഡൗണിൽ 2.78 കോടിയുടെ സാധനങ്ങൾ കാണാതായതായി പരാതി. തിരൂർ കടുങ്ങാത്തുകുണ്ടിലെ സപ്ലൈകോ ഗോഡൗണിലാണ് സംഭവം. 2022-23 വർഷങ്ങളിലെ ഇൻ്റേർണൽ ഓഡിറ്റിങ്ങിനിടയിലാണ് ക്രമക്കേട് തിരിച്ചറിഞ്ഞത്. റേഷൻ വിതരണത്തിന് എത്തിച്ച അരി ഉൾപ്പടെ കാണാനില്ലെന്നു പരാതിയിൽ പറയുന്നു.(Complaint about theft of crores in Supplyco Godown)
കഴിഞ്ഞ ഏപ്രിൽ നടത്തിയ സ്റ്റോക് വേരിഫിക്കേഷനിൽ സംഭവം സ്ഥിരീകരിച്ചു. സപ്ലൈക്കോ കോഴിക്കോട് സീനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഡിറ്റ് കൃത്യമാണെന്ന് തെളിഞ്ഞു.
തുടർന്ന് തിരൂർ ഡിപ്പോ മാനേജർ സാധനങ്ങൾ കാണാനില്ലെന്ന് കാണിച്ച് കൽപ്പകച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മലപ്പുറം ജില്ലയിലെ 269 റേഷൻ കടകളിലേക്ക് വിതരണം ചെയ്യേണ്ട മട്ട അരി, പുഴുങ്ങലരി എന്നിവയാണ് കാണാതായത്.
ജീവനക്കാരുടെ പങ്ക് അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഡിപ്പോയിലെ ഒഎസി ഉൾപ്പടെയുള്ള എട്ടു ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ജീവനക്കാരെ കൂടാതെ കരാറുകാരെ കേന്ദ്രീകരിച്ചാകും അന്വേഷണം നടക്കുക.
കൈകാര്യ കിഴിവ് സംഭവിച്ചതാകുമെന്നാണ് ജീവനക്കാരുടെ വിശദീകരണം. 100 കിലോ ധാന്യത്തിൽ നിന്ന് ശരാശരി 200 ഗ്രാമെങ്കിലും റേഷൻ കടയിൽ എത്തുന്നതിന് മുമ്പായി നഷ്ടപ്പെടും. ഒരു വർഷം ഏകദേശം പതിനായിരത്തിലധികം ലോഡിൽ നിന്ന് വലിയ ഒരു അളവ് ധാന്യം നഷ്ടപ്പെട്ടേക്കാം. ഇത് കണക്കിൽപ്പെടാറില്ല എന്നാണ് ജീവനക്കാരുടെ വിശദീകരണം.