ധരാലി മേഘവിസ്ഫോടനം; കൊച്ചിയിലെ ബിജെപി നേതാവടക്കം 8 മലയാളികൾ കുടുങ്ങി; അപകടത്തിനു ശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ
കൊച്ചി: ധരാലിയിലെ മേഘവിസ്ഫോടനത്തിനു പിന്നാലെയുണ്ടായ അപകടത്തിൽപെട്ട് മലയാളികളും. 28 പേരടങ്ങുന്ന സംഘമാണ് ധരാലിയിൽ കുടുങ്ങിയത്. ഇതിൽ 8 പേർ കേരളത്തിൽ നിന്നുള്ളവരും മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി സ്വദേശികളായ ദമ്പതികളായ പള്ളിപറമ്പ്കാവ് ദേവി നഗറിൽ നാരായണൻ, ഭാര്യ ശ്രീദേവി പിള്ള എന്നിവരെ അപകടത്തിനു ശേഷം ഇതുവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ശ്രീദേവി പിള്ള ബിജെപിയുടെ പ്രാദേശിക നേതാവാണ്. മുൻപ് നഗരസഭ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.
28 അംഗ സംഘം ഒരാഴ്ച മുൻപാണ് ഇവർ ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ട്രാവൽസിലാണ് യാത്ര തിരിച്ചതെന്നും അപകടത്തിനു പിന്നാലെ ഇതുവരെയും കുടുംബാംഗങ്ങളെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ബന്ധുക്കൾ അറിയിച്ചു. ഇന്നലെ രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് യാത്ര പോയവർ ബന്ധുക്കളെ അറിയിച്ചിരുന്നത്.
എന്നാൽ അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് സംഘം ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറഞ്ഞു.
മിന്നൽപ്രളയം; തിരച്ചിൽ തുടരുന്നു; കാണാതായത് 9 സൈനികരടക്കം നൂറോളം പേരെ
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹർഷിൽ ഇന്നലെമേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. കൂടുതൽ എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി ഇന്ന് എത്തും. കൂടുതൽ സേനയും രക്ഷാപ്രവർത്തനത്തിനായി ധരായിലിലേക്കെത്തും. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലുമായി നാലുപേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ 9 സൈനികർ അടക്കം നൂറോളം പേരെ കാണാതായതായാണ് വിവരം. മേഖലയിൽ പലയിടത്തും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകുന്നതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഗംഗോത്രി തീർഥാടനപാതയിലെ പ്രധാന ഗ്രാമമായ ധരാലിയെ മേഘവിസ്‌ഫോടനവും തുടർന്നുണ്ടായ മണ്ണിടിച്ചിലും പൂർണമായും തകർത്തു. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ട്.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വൻ മേഘവിസ്ഫോടനമുണ്ടായത്. ഇതിനു പിന്നാലെയാണ് സുഖി ടോപ്പിൽ സൈനിക ക്യാംപിന് സമീപത്തായി വീണ്ടും മേഘവിസ്ഫോടനമുണ്ടാവുകയായിരുന്നു. മണ്ണിടിച്ചിലിൽ ഹർഷീലിലുള്ള സൈനിക ക്യാംപ് തകർന്നാണ് 9 സൈനികരെ കാണാതായത്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന സ്ഥലത്തെ നിരവധി ഹോംസ്റ്റേകളും വീടുകളും ഹോട്ടലുകളും അടക്കം ഒഴുകിപ്പോയതായി റിപ്പോർട്ട് ഉണ്ട്. പ്രളയത്തിൽ പ്പെട്ട കെട്ടിടങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചിൽ തുടരുകയാണ്.
ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് മിന്നൽ പ്രളയം. ഉത്തരകാശിയിലെ ഖിർ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയർന്നു. നിരവധി വീടുകൾ തകർന്നു. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിലാണ് പ്രളയം ഉണ്ടായത്. വീടുകൾക്കും കെട്ടിടങ്ങൾക്കുമെല്ലാം വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. കെട്ടിടങ്ങൾക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രക്ഷപ്പെടുത്തണേയെന്ന് ആളുകൾ അലറിവിളിക്കുന്നതിന്റെ വിഡിയോകളും പുറത്തുവന്നിട്ടുണ്ട്.
നദിക്കരയിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ഉത്തരകാശി പൊലീസ് ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. ഹർസിൽ മേഖലയിലെ ഖീർ ഗാഡിലെ ജലനിരപ്പ് അപകടകരമായി ഉയർന്നുവെന്നും ധരാലി മേഖലയിൽ നിരവധി നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും പൊലീസ് എക്സിലെ കുറിപ്പിലൂടെ വ്യക്തമാക്കി രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. സൈന്യത്തിന്റെ സഹായവും ഉത്തരാഖണ്ഡ് സർക്കാർ തേടിയിട്ടുണ്ട്.നിരവധി ഹോട്ടലുകൾ മിന്നൽപ്രളയത്തിൽ ഒലിച്ചുപോയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകൾ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ENGLISH SUMMARY:
Following the cloudburst in Dharali, a group of 28 people, including 8 Malayalis from Kerala and others from Mumbai, got stranded. A couple from Kochi remains unreachable, raising concerns among relatives.