ന്യൂസ് ഡസ്ക്ക്: 2022 ഓഗസ്റ്റിൽ ശ്രീലങ്കൻ തുറമുഖമായ ഹമ്പൻടോട്ടയിൽ ചൈനീസ് ചാരകപ്പലായ യുവാൻ വാങ് 5 സന്ദർശനം നടത്തിയത് ഇന്ത്യൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേരളം, തമിഴ്നാട് അടക്കമുള്ള തെക്കേ ഇന്ത്യ മുഴുവനായി നിരീക്ഷിക്കാനുള്ള സംവിധാനമുള്ള കപ്പലായിരുന്നു യുവാൻ വാങ് 5. ബാലിസ്റ്റിക് മിസൈൽ, സാറ്റലൈറ്റ് ട്രാക്കിംഗ് സംവിധാനം എന്നിവയുള്ള കപ്പലിന് തുറമുഖത്ത് അടുക്കാൻ ശ്രീലങ്കൻ സർക്കാർ അനുമതി നൽകിയതിനെ ഇന്ത്യൻ സർക്കാർ അതിരൂക്ഷമായി എതിർത്തു. പക്ഷെ ചൈനീസ് സർക്കാർ സഹകരണത്തിൽ നിർമിച്ച ശ്രീലങ്കയിലെ ഹമ്പൻടോട്ടയിൽ കപ്പൽ നങ്കൂരമിട്ടു.ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ കപ്പലിന്റെ നീക്കം സസൂക്ഷമം നിരീക്ഷിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെവരെ ബാധിക്കുന്ന രീതിയിൽ ചൈനീസ് കപ്പലിന്റെ വരവ് കാരണമായി. ആഭ്യന്തരകലഹത്തെ തുടർന്ന് പാപ്പരായ ശ്രീലങ്കയ്ക്ക് ചൈനയെ പിണക്കാനുള്ള ശക്തി ഇല്ല എന്നതാണ് യാഥാർത്ഥ്യം. സാമ്പത്തിക സഹായം നൽകി വികസനപ്രവർത്തനങ്ങൾ നടത്തിയ ശേഷം ചെറുരാജ്യങ്ങളെ കീഴ്പ്പെടുത്തുന്ന ചൈനീസ് തന്ത്രത്തിൽ അകപ്പെട്ട് പോയ രാജ്യമാണ് ശ്രീലങ്ക. ശ്രീലങ്കയിൽ സൈനീക സാനിധ്യം വർദ്ധിപ്പിച്ച് ഇന്ത്യൻ ഓഷനിൽ മേൽകൈ നേടാമെന്ന് ചൈന കരുതുന്നു.ഇന്ത്യയുമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപ് രാജ്യമെന്ന് നിലയിലാണ് ചൈനീസ് പ്രതിരോധ വിഭാഗം ശ്രീലങ്കയെ കാണുന്നത്. അത് കൊണ്ട് തന്നെ കേന്ദ്ര സുരക്ഷാസേനകൾ ശ്രീലങ്കയിലെ ചൈനീസ് സാനിധ്യത്തെ എതിർക്കുന്നു. ഇതിനിടയിലാണ് വീണ്ടും ആശങ്ക ഉയർത്തി ഒരു ചൈനീസ് ചാരകപ്പൽ കൂടി ശ്രീലങ്കയിലേയ്ക്ക് എത്തുന്നത്. ചൈനീസ് സമുദ്ര ഗവേഷണ കപ്പലായ ഷി യാൻ 6 ആണ് ഇത്തവണ ലങ്കയിലെത്തുന്നത്. ഹംബൻടോട്ട തുറമുഖത്തിൽ നിന്നും മാറി ഇന്ത്യയ്ക്ക് വളരെ അടുത്ത് വരുന്ന കൊളംബോ തുറമുഖത്താണ് കപ്പൽ നങ്കൂരമിടുക. സെപ്‍റ്റംബർ 29ന് കപ്പലെത്തും.
ഷി യാൻ 6
കപ്പലിന് കൊളംബോയിൽ നങ്കൂരമിടാൻ ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയതായി ട്രിബ്യൂൺ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. കിഴക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ മൂന്ന് മാസത്തോളം കപ്പൽ പ്രവർത്തിക്കും.ചൈനീസ് “ഗവേഷണ കപ്പലുകൾക്ക്” സാധാരണയായി “ഇരട്ട ഉദ്ദേശ്യങ്ങൾ” ആണ് ഉള്ളത്. പ്രാഥമിക ലക്ഷ്യം ശാസ്ത്രീയ പര്യവേക്ഷണമാണ്. രണ്ടാമത്തേത് അതീവ രഹസ്യമായി മേഖലയിലെ മറ്റ് നിരീക്ഷണസംവിധാനങ്ങൾ മനസിലാക്കുക. യുദ്ധകപ്പലുകളുടെ വിന്യാസം, സാറ്റ്ലൈറ്റ് സ്ഥാനങ്ങൾ , സമുദ്രാതിർത്തി സംരക്ഷണ സംവിധാനങ്ങൾ എന്നിവ കണ്ട് പിടിക്കുകയാണ് ലക്ഷ്യം. ചൈനീസ് ജിയോഫിസിക്കൽ സയന്റിഫിക് റിസർച്ച് കപ്പൽ എന്ന രീതിയിലാണ് ഷി യാൻ 6 ശ്രീലങ്കയിലേക്ക് എത്തുന്നത്. സെപ്റ്റംബർ 29ന് കൊളംബോ തുറമുഖത്ത് എത്തുമെന്ന് അന്താരാഷ്ട്ര നാവിക നിരീക്ഷണ ഡാറ്റ ഉദ്ധരിച്ച് ശ്രീലങ്കൻ മാധ്യമമായ ന്യൂസ് ഫസ്റ്റ് റിപ്പോർട്ട് ചെയ്തു. ശ്രീലങ്കൻ ദേശിയ അക്വാട്ടിക് റിസോഴ്സസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഏജൻസി (നാറ) യുമായി ചേർന്ന് ശ്രീലങ്കൻ ജലത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതിന് കപ്പലിന് അനുമതി നൽകിയിട്ടുണ്ടെന്ന് ശ്രീലങ്കൻ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
സാമ്പത്തികമായി പാപ്പരാകുന്നതിന് മുമ്പ് ഇന്ത്യയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. പ്രതിരോധം, ഗവേഷണം, ചികിത്സ തുടങ്ങി വിവിധ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ വിപുലമായ സഹകരണമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ അറബി കടലിലും ഇന്ത്യൻ സമുദ്രത്തിലും രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് മുൻ തൂക്കം നൽകുന്ന രീതിയിൽ ലങ്കൻ സർക്കാരുകൾ സഹകരിച്ചിരുന്നു. എന്നാൽ രാജപക്ഷെ കുടുംബം അധികാരത്തിലെത്തിയതിന് ശേഷം ചൈനീസ് സർക്കാരുമായുള്ള ബന്ധം വർദ്ധിച്ചു. കൂടുതൽ ഫണ്ട് നൽകി ശ്രീലങ്കയെ ചൊൽപ്പടിയിലാക്കുകയും ചെയ്തു. പക്ഷെ അത് വലിയ സാമ്പത്തിക ബാധ്യതയിലേയ്ക്കാണ് രാജ്യത്തെ എത്തിയത്. ഇപ്പോഴാകട്ടെ പൂർണമായും ചൈനീസ് സർക്കാരിന്റെ കൈയ്യിലെ കളിപ്പാവ മാത്രമായി ശ്രീലങ്ക. ഇത് ഇന്ത്യൻ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക ഈ രംഗത്തെ വിദഗദ്ധർ ചൂണ്ടികാട്ടുന്നു.