കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ് ഇന്ന് കേരളത്തിൽ ചർച്ചയാകുന്നത്. തലശേരി മാടപ്പീടികയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിൻ്റെ കൈപ്പത്തിയാണ് മീൻ കുത്തിയതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്നത്.
കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ കാരി മീൻ കുത്തിയത്. വാർത്ത ചർച്ചയായതോടെ കാരി കുത്തിയാൽ ഇത്രത്തോളം അപകടമുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ യഥാർഥത്തിൽ മീനിൻ്റെ കുത്തേറ്റതല്ല രജീഷിന് പ്രശ്നമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കുത്തേറ്റ മുറിവിലൂടെ പ്രവേശിച്ച ബാക്ടീരിയയാണ് വില്ലനായിരിക്കുന്നതെന്ന് വിദഗ്ദർ പറയുന്നു.
ഒരു മാസം മുൻപാണ് കുളം വൃത്തിയാക്കുന്നതിനിടെ രജീഷിൻ്റെ കൈയിൽ കാരി കുത്തിയത്. ഈ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന അപൂർവ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതാണ് കൈപ്പത്തി മുറിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.
കുളം വൃത്തിയാക്കുമ്പോൾ രജീഷിൻ്റെ കൈ വിരലിലാണ് കാരിയുടെ കുത്തേൽക്കുന്നത്. അതിലൂടെ ഉണ്ടായ അണുബാധയെത്തുടർന്ന് കൈപ്പത്തി പൂർണമായും മുറിച്ചുമാറ്റേണ്ടി വന്നു.
ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്. ‘പ്രാദേശികമായി ‘കടു’ എന്ന് വിളിക്കുന്ന കാരി മീനാണ് കുളത്തിനുള്ളിൽ നിന്നും വിരലിൽ കുത്തിയത്. വിരൽത്തുമ്പിൽ ചെറിയൊരു മുറിവ് മാത്രമാണ് ആദ്യം ഉണ്ടായത്.
കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പിന്നീട് പ്രതിരോധ കുത്തിവെപ്പ് എടുത്തു. ആദ്യം പൈപ്പ് വെള്ളത്തിൽ കഴുകിയപ്പോൾ വേദനയൊന്നും ഉണ്ടായിരുന്നില്ല. പിറ്റേന്ന് പുലർച്ചെ മുതലായിരുന്ന പ്രശ്നം, കൈ മടങ്ങാത്ത രീതിയിൽ വേദന തുടങ്ങി. 48 മണിക്കൂറായപ്പോഴേക്കും കൈ വീങ്ങി, കുമിളകൾ പൊന്തിയെന്ന് രജീഷ് പറയുന്നു.
എന്നാൽ മീനിൻ്റെ കുത്തിലൂടെയല്ല രജീഷിന് അണുബാധയുണ്ടായതെന്നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെഎസ് കൃഷ്ണകുമാർ പറഞ്ഞു. കുത്തേറ്റ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതാണ് രജീഷിന് ശരിക്കും പ്രശ്നമായത്. ഈ ബാക്ടീരിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നഒന്നാണ്. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.
കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലുണ്ടാകുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് എന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിച്ചാലുടൻ അത്പ്രവർത്തിച്ചുതുടങ്ങും. നെഞ്ചിൻ്റെ ഭാഗത്തേക്ക് ബാധിച്ചാൽ മരണം വരെയും സംഭവിക്കാം. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയെന്നതാണ് ജീവൻ രക്ഷിക്കാനുള്ള വഴി.
എന്നാൽഅത്യപൂർവമായിമാത്രമേ ഈ രോഗം റിപ്പോർട്ടു ചെയ്‌തിട്ടുള്ളൂ. കേരളത്തിൽ രജീഷ് ഉൾപ്പെടെ രണ്ടുപേരിൽ മാത്രമാണ് രോഗം കണ്ടെത്തിയത്. ‘ഗ്യാസ് ഗാംഗ്രീൻ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.
രജീഷിൻ്റെ വിരലിൽ നിന്ന് കൈപ്പത്തിയിലേക്ക് ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് ബാക്ടീരിയ പടർന്നതോടെയാണ് കൈപ്പത്തി മുറിക്കേണ്ടി വന്നത്. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്ന ഒരു തരം ബാക്ടീരിയ ആണിത്. ചെളിയിൽ നിന്നാകും ബാക്ടീരിയ മുറിവിലൂടെ പ്രവേശിച്ചിട്ടുണ്ടാകാം എന്നാണ് നിഗമനം. പകരുന്ന രോഗമല്ലെന്നും ചെളിയിലും മറ്റും ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.