തിരുവനന്തപുരം: തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്.
അജിത് പവാർ പക്ഷത്തേക്ക് ചേരാൻ കോവൂർ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം വാഗ്ദാനം ചെയ്തെന്ന് കണ്ടെത്തൽ. തോമസ് കെ.തോമസിന്റെ മന്ത്രിസഭാ പ്രവേശം മുഖ്യമന്ത്രി അനുവദിക്കാതിരുന്നത് ഈ കാരണത്താലാണ്. ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തു. ആരോപണം പൂർണമായി നിഷേധിക്കുന്ന കത്ത് തോമസ് കെ.തോമസ് മുഖ്യമന്ത്രിക്കു കൈമാറി.
അജിത് പവാറുമായി ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചർച്ചയും നടന്നിട്ടില്ല. 50 കോടി വീതം വാഗ്ദാനം ചെയ്യാൻ ഞാനാരാണ് ? ഇത് കുട്ടനാട് സീറ്റിൽ നേരത്തേ മത്സരിച്ചിരുന്ന ജനാധിപത്യ കേരള കോൺഗ്രസിനുവേണ്ടി ആന്റണി രാജു കളിക്കുന്ന കളിയാണ്.
ഏകാംഗ കക്ഷി എംഎൽഎമാരായ ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ്), കോവൂർ കുഞ്ഞുമോൻ (ആർഎസ്പി–ലെനിനിസ്റ്റ്) എന്നിവർക്ക് 50 കോടി വീതം തോമസ് വാഗ്ദാനം ചെയ്തെന്നാണു മുഖ്യമന്ത്രിക്കു ലഭിച്ച വിവരം. ബിജെപിയുടെ സഖ്യകക്ഷിയായ എൻസിപിയിൽ (അജിത് പവാർ) ചേരാനായിരുന്നത്രേ ക്ഷണം. പിണറായി വിളിപ്പിച്ച് അന്വേഷിച്ചപ്പോൾ ആന്റണി രാജു വിവരം സ്ഥിരീകരിച്ചു. ഓർമയില്ലെന്നായിരുന്നു കുഞ്ഞുമോന്റെ മറുപടി.
കഴിഞ്ഞതിനു മുൻപത്തെ നിയമസഭാ സമ്മേളനകാലത്ത് എംഎൽഎമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവർക്കും വാഗ്ദാനം നൽകിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചത്. മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എൻസിപിയുടെ സംസ്ഥാന–ദേശീയ നേതൃത്വങ്ങൾ മുഖംതിരിച്ചതിൽ തോമസ് നിരാശനായ സമയമായിരുന്നു അത്. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എൽഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതു വിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നൽകിയതായും അറിയിച്ചു.
എൻസിപിയിലെ പിളർപ്പിനെത്തുടർന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു കേരള സാഹചര്യത്തിൽ അവിശ്വസനീയമായ ഈവാഗ്ദാനമെന്നു വിലയിരുത്തലുണ്ടായി. എൽഡിഎഫ് എംഎൽഎമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാൻ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. പിന്നീട്, എ.കെ.ശശീന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എൻസിപിയുടെ ആവശ്യം തള്ളുമ്പോൾ അതിന്റെ കാരണത്തെക്കുറിച്ച് സൂചനയും നൽകി. ആരോപണം അടിസ്ഥാനരഹിതമാണെന്നു ശരദ് പവാറിനോടും തോമസ് വിശദീകരിച്ചിട്ടുണ്ട്.