കോട്ടയം: കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കോട്ടയം പള്ളിക്കത്തോട് ആണ് അപകടം നടന്നത്. ചെങ്ങളം സ്വദേശി ജെറിന്‍ (19) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണംവിട്ട കാര്‍ ചല്ലോലിയിലെ ജല അതോറിറ്റിയുടെ കുളത്തിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഷെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ചാലക്കുടിയിൽ അധ്യാപിക ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടി
തൃശ്ശൂര്‍: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക. തൃശ്ശൂര്‍ ചാലക്കുടിയിലാണ് സംഭവം. ചെറുതുരുത്തി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് ചാടിയത്.
ട്രെയിനില്‍ നിന്നും ചാടുന്നത് കണ്ട യുവാവ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് സ്ഥലം മാറി മൂന്നു ദിവസം മുമ്പാണ് സിന്തോള്‍ ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്പ് സ്വദേശിയാണ്.
നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവര്‍ ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ സ്റ്റോപ്പ് എത്തിയിട്ടും ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
പുഴയിൽ പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തി വരികയാണ്.