പറ്റ്‌ന: പൊതുപരിപാടിയിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരെ വ്യാപക വിമർശനം. പറ്റ്‌നയിൽ നടക്കുന്ന സെപക് താക്രോ (കിക്ക് വോളിബോൾ) ലോകകപ്പ് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ ആയിരുന്നു നിതീഷ് കുമാറിന്റെ പ്രവൃത്തി.
ബിഹാർ സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്നതിനിടെ തന്റെ സമീപത്ത് നിന്നിരുന്ന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ ദീപക് കുമാറിനോട് സംസാരിക്കുന്നതും ചിരിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
നിതീഷ് കുമാറിന്റെ പെരുമാറ്റത്തിൽ പരിഭ്രമിച്ച് ദേശിയഗാനം ആലപിക്കുന്നു എന്ന് ഉദ്യോഗസ്ഥൻ ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് ശേഷം സദസിലെ ആരോടോ നമസ്‌കാരം പറയാനും മടിച്ചില്ല. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിമർശനമാണ് ഉയരുന്നത്.
നിതീഷ് കുമാറിന്റെ ഇത്തരത്തിലെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് വിമർശിച്ചത്. ”ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദേശീയ ഗാനത്തെ അപമാനിക്കരുത്. നിങ്ങൾ സംസ്ഥാനത്തെ യുവാക്കളെയും വിദ്യാർത്ഥികളെയും സ്ത്രീകളെയും പ്രായമായവരെയും എല്ലാ ദിവസവും അപമാനിക്കുന്നു.
ചിലപ്പോൾ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൈയടിക്കുകയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പരിഹസിക്കുകയും ചെയ്യുന്നു, ചിലപ്പോൾ ദേശീയഗാനത്തിൽ കൈയടിക്കുന്നു! നിങ്ങൾ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് എന്ന് ഓർമ്മിപ്പിക്കട്ടെ.
അൽപ സമയം പോലും മാനസികമായും ശാരീരികമായും ശാന്തമായിരിക്കാൻ നിങ്ങൾക്കാകുന്നില്ല. അത്തരമൊരു അബോധാവസ്ഥയിൽ നിങ്ങൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ആശങ്കാജനകമാണ്. ബിഹാറിനെ വീണ്ടും വീണ്ടും ഇങ്ങനെ അപമാനിക്കരുത്.” തേജസ്വി ട്വിറ്ററിൽ കുറിച്ചു.