വ്യാജ ബോംബ് ഭീഷണിയിൽ വലഞ്ഞ് രാജ്യത്തെ വിമാന സർവീസുകൾ. രണ്ടു ദിവസത്തിനിടെ 24 ഭീഷണി സന്ദേശങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാനം പുറപ്പെട്ട് മിനിറ്റുകൾക്കുള്ളിലാണ് പലപ്പോഴും ഇത്തരം ഭീഷണി എത്തുന്നത്. ഇതോടെ വിമാനം തിരികെ ഇറക്കി പരിശോധന നടത്തുകയാണ് അധികൃതർ ചെയ്യുന്നത്. പ്രോട്ടോക്കോൾ പ്രകാരമുള്ള സുരക്ഷാ പരിശോധന പൂർത്തിയാക്കി വീണ്ടും സർവ്വീസ് നടത്താൻ മണിക്കൂറുകളാണ് എടുക്കുന്നത്. ഇതോടെ ദുരിതത്തിലാകുന്നത് യാത്രക്കാരാണ്.
ഇന്നലെ രാത്രി മുംബൈ ഡൽഹി ഇൻഡിഗോ വിമാനത്തിനാണ് ബോംബ് ഭീഷണിയുണ്ടായത്. 200 യാത്രക്കാരുമായി വിമാനം പറന്ന് ഉയർന്ന ശേഷമാണ് ട്വീറ്റിലൂടെ ഭീഷണി സന്ദേശമെത്തിയത്. ഇതോടെ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടു. അടിയന്തര ലാൻഡിങ് നടത്തി വിമാനത്തിൽ വിശദമായ പരിശോധന നടത്തി. ഇന്ന് രാവിലെയാണ് വിമാനത്തിന്റെ സർവ്വീസ് നടത്താനായത്.
ഡൽഹി ബെംഗളൂരു വിമാനവും ഭീഷണിയെ തുടർന്ന് കഴിഞ്ഞ ദിവസം തിരിച്ചിറക്കിയിരുന്നു. മുംബൈയിൽ നിന്ന് പുറപ്പെട്ട മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾക്ക് സമാനമായ ഭീഷണി നേരിടേണ്ടി വന്നു. നിരന്തരം ഇത്തരം ഭീഷണി സന്ദേശം എത്തുന്നതിൽ കേന്ദ്രസർക്കാരും നടപടി തുടങ്ങിയിട്ടുണ്ട്. വിമാനങ്ങളിൽ സായുധരായ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്.
English Summary
Air services in the country hit by fake bomb threats