സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും
കൊച്ചി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ തൃശൂർ ലോക്‌സഭാംഗത്വം ചോദ്യം ചെയ്ത ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. തനിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന സുരേഷ് ഗോപിയുടെ ഇടക്കാല ആവശ്യം കോടതി തള്ളി.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സിപിഐ നേതാവ് എ.എസ്. ബിനോയ് സമർപ്പിച്ച ഹർജിയിൽ സുരേഷ് ഗോപി വിചാരണ നേരിടേണ്ടി വരും.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് അഭ്യർഥിച്ചുവെന്നതും, വോട്ടർമാരെ സ്വാധീനിക്കാൻ സമ്മാനങ്ങൾ നൽകിയെന്നതുമാണ് ഹർജിയിലെ പ്രധാന ആരോപണങ്ങൾ. കൂടാതെ, തിരഞ്ഞെടുപ്പ് ഏജന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് ₹500 വീതം വിതരണം ചെയ്തുവെന്നും ഹർജിയിൽ പറയുന്നു.
അഡ്വ. സന്തോഷ് പീറ്റർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സുരേഷ് ഗോപി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.
English Summary
The Kerala High Court has allowed a petition challenging Suresh Gopi’s election as Thrissur MP to proceed. His plea to dismiss the petition was rejected, and he will now face trial over allegations including misuse of religious symbols and voter inducement.









