മറയൂർ: വീണ്ടും കാറിൽ യുവാക്കളുടെ അപകട യാത്ര. മൂന്നാർ – മറയൂർ റോഡിലൂടെയാണ് കാറിൻറെ ഡോറിൽ ഇരുന്ന് അപകടകരമായ രീതിയിൽ യാത്ര നടത്തിയത്.Accidental journey of young people by car again
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്നാർ ഉൾപ്പെടെയുള്ള മലയോരമേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ള പ്രദേശത്തുകൂടിയാണ് യുവാക്കൾ സാഹസികമായി യാത്ര നടത്തിയത്.
ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും ഈ പാത വഴിയുള്ള യാത്രയ്ക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല.
പോണ്ടിച്ചേരി രജിസ്ട്രേഷനിൽ ഉള്ള ഇന്നോവയിൽ എത്തിയ സംഘമാണ് ഏറെനേരം അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്. അപകടകരമായ ഡ്രൈവിംഗ് ദൃശ്യങ്ങൾ മറ്റു യാത്രക്കാരാണ് ക്യാമറയിൽ പകർത്തിയത്.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്തുന്ന മുറയ്ക്ക് തുടർനടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
നേരത്തെ ഗ്യാപ്പ് റോഡിൽ ഉൾപ്പെടെ സാഹസിക ഡ്രൈവിംഗിന് എതിരെ നടപടി ശക്തമാക്കിയപ്പോൾ അഭ്യാസപ്രകടനം കുറഞ്ഞിരുന്നു.
മറ്റൊരു സംഭവത്തിൽ എറണാകുളത്ത് വാഹന പരിശോധനക്കിടെ പൊലീസിനെ വെട്ടിച്ച് ചീറിപ്പാഞ്ഞ് അപകടം ഉണ്ടാക്കിയ വാഹനം പിന്തുടർന്ന് കസ്റ്റഡിയിൽ എടുത്ത് പൊലീസ്. വാഹനത്തിൽ ഉണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അങ്കമാലിയിൽ നിന്ന് എംസി റോഡിലൂടെ പെരുമ്പാവൂർ ഭാഗത്തേക്ക് കുതിച്ച വാഹനം ഒക്കലിൽ ഉപേക്ഷിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.