മദ്യപിച്ച് ന്യൂ ഇയർ ആഘോഷിക്കുന്നരെ സുരക്ഷിതരായി വീട്ടിലെത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പദ്ധതി. മദ്യപിച്ച് ബോധം പോകുന്നവരെ വീട്ടിലെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്. ഇതിൻ്റെ ഭാഗമായി എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാനാണ് ഇത്തരമൊരു നടപടിയെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.
മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി എല്ലാ ബാർ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്ന് ആർടിഒയുടെ നിർദേശമുണ്ട്. ഹോട്ടലുകൾ പ്രഫഷണൽ ഡ്രൈവർമാരെ ഇതിനായി മാത്രം നിയോഗിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു പ്രത്യേകം അറിയിക്കണം. ഇതിനായി നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണമെന്നുമാണ് നിർദേശം.
ഡ്രൈവറെ നൽകിയാൽ മാത്രം ബാറുകാരുടെ ചുമതല അവസാനിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തണമെന്നും നിർദേശമുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുകയും വേണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചുള്ള അഭിപ്രായം പറയുന്നത് റജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കുമെന്നും ആർടിഒ നൽകിയ നിർദേശത്തിൽ പറയുന്നു.