വൻതോതിൽ ലഹരിയെത്തിക്കാൻ കടൽമാർഗമാണ് കള്ളക്കടത്തുകാർ ഉപയോഗിക്കുന്നത്. ഇതേതുടർന്ന് കപ്പലുകൾ അടക്കം യാനങ്ങൾക്ക് നാവികസേന കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യങ്ങൾക്ക് അടക്കം കണക്കിലെടുത്ത് ഇക്കഴിഞ്ഞ ജനുവരി മുതൽ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലായ ഐഎൻഎസ് തർകാഷ് (INS Tarkash) ആണ് ഇത്തവണ വൻ ലഹരിസംഘത്തെ കുടുക്കിയത്. ഞായറാഴ്ച പട്രോളിംഗിനിടയിൽ സംശയാസ്പദമായി കണ്ട ചില ബോട്ടുകൾ തടഞ്ഞു പരിശോധിച്ചപ്പോഴാണ് കോടികളുടെ ലഹരിമരുന്ന് കണ്ടെത്തിയത്.
2386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് ബോട്ടുകളിൽ നിന്ന് പിടിച്ചെടുത്തത്. ഉരുവിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തതിനെ തുടർന്ന് ലഹരികടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് നാവികസേന അറിയിക്കുന്നത്.
എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നേവൽ കമാൻഡോകൾ തടഞ്ഞുവെച്ച എല്ലാ ബോട്ടുകളിലും ഉരുകളിലും നടത്തിയ പരിശോധനകൾക്കിടെയാണ് ബോട്ടിൻ്റെ രഹസ്യ അറകളിൽ സൂക്ഷിച്ച ലഹരി മരുന്ന് കണ്ടെത്തിയത്.
രാജ്യത്തിൻ്റെ പടിഞ്ഞാറൻ തീരങ്ങളിലൂടെ ചില സംഘങ്ങൾ ലഹരി കടത്താൻ ശ്രമിക്കുന്നുവെന്ന കൃത്യമായ സൂചനകളുടെ അടിസ്ഥാനങ്ങളിലാണ് ഐഎൻഎസ് തർകാഷ് കടൽ യാനങ്ങളിൽ പരിശോധന നടത്തിയത്.
പടിഞ്ഞാറൻ തീരപ്രദേശങ്ങളിലൂടെ വ്യാപകമായി ലഹരി കടത്തുന്ന സംഘങ്ങളെ പിടികൂടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇക്കൂട്ടരെ അമർച്ച ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കടൽമാർഗം കടത്താൻ ശ്രമിച്ച വൻതോതിലുള്ള ലഹരി പലവട്ടം പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നവംബറിൽ ആൻഡമാൻ തീരത്ത് നിന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടിയ മ്യാൻമാർ ബോട്ടിൽ നിന്ന് 5500 കിലോ മെത്താംഫെറ്റാമൈൻ (Methamphetamine) മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു.
സമീപകാലത്തെ ഏറ്റവും വലിയ ലഹരിവേട്ടയായിരുന്നു അന്ന് നടന്ന. ആറ് മ്യാൻമാർ പൗരന്മാരും അന്ന് പിടിയിലായി. 35 കോടി രൂപയിലധികം വില വരുന്ന ലഹരി വസ്തുക്കളാണ് മ്യാൻമാർ സംഘത്തിൽ നിന്ന് പിടികൂടിയത്. ഇലോൺ മസ്കിൻ്റെ കമ്പനിയായ സ്റ്റാർ ലിങ്കിൻ്റെ സാറ്റലൈറ്റ് ഫോണും ഇവരുടെ പക്കലുണ്ടായിരുന്നു.