മലപ്പുറം: മയക്കുമരുന്ന് കുത്തിവെച്ചതുവഴി മലപ്പുറം വളാഞ്ചേരിയിൽ എച്ച്ഐവി രോഗം പടർന്ന സംഭവത്തിൽ രക്തപരിശോധന നാളെ ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലാകും പരിശോധന. ആദ്യഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അതിഥി തൊഴിലാളികളുടെ രക്തമായിരിക്കും.
മയക്കുമരുന്ന് കുത്തിവെച്ചത് വഴി എച്ച്ഐവി ബാധിച്ച പത്ത് പേരിൽ ഒരാൾ മാത്രമാണ് വളാഞ്ചേരി സ്വദേശി. ബാക്കിയുള്ളവരെല്ലാം തന്നെ ലഹരി ഉപയോഗത്തിനായി പല സ്ഥലങ്ങളിൽ നിന്നായി വളാഞ്ചേരിയിൽ എത്തിയവരാണെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരായ ബോധവത്‌കരണം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ പരിശോധനയിലാണ് വളാഞ്ചേരിയിൽ നിന്നും പത്ത് പേർക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.
പരിശോധനയിൽ ഒരാൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചതോടെയാണ് കൂടുതൽ ആളുകളിലേക്ക് പരിശോധന നീണ്ടത്. ലഹരി ഉപയോഗിക്കുന്ന ആളുകളുടെ സംഘത്തിലേക്കായിരുന്നു പരിശോധന നീണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ ഒമ്പത് പേർക്ക് കൂടി എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള മയക്കുമരുന്ന് ഉപയോഗമാണ് രോഗം പടരാൻ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ.
രോഗബാധ സ്ഥിരീകരിച്ച പത്ത് പേരും നിലവിൽ പ്രത്യേക നിരീക്ഷണത്തിലാണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്നും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.