മലപ്പുറം: താനൂരില്‍ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാത്തതിന് യുവാവ് മാതാപിതാക്കളെ ആക്രമിച്ചു.
ഇതോടെ യുവാവിനെ നാട്ടുകാര്‍ പിടികൂടി കൈകാലുകൾ കെട്ടിയിട്ടു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ടാണ് യുവാവ് വീട്ടില്‍ ആക്രണ സ്വഭാവം കാണിച്ചത്. മയക്കുമരുന്ന് വാങ്ങാൻ പണം വേണമെന്ന് ആവശ്യപെട്ടായിരുന്നു പരാക്രമം നടത്തിയത്.
ഭീഷണിയും പരാക്രമവും തുടര്‍ന്നതോടെ മാതാപിതാക്കള്‍ അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു.
അയല്‍ക്കാര്‍ സംസാരിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് അതിനുവഴങ്ങിയില്ല.
തുടര്‍ന്ന് നാട്ടുകാര്‍ ബലം പ്രയോഗിച്ച് കൈകാലുകള്‍ കെട്ടിയിട്ട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന യുവാവ് അടുത്തകാലത്താണ് മയക്കുമരുന്നിന് അടിമയായത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മയക്ക് മരുന്ന് കിട്ടാതായതോടെ ഇയാള്‍ അക്രമാസക്തനാവാന്‍ തുടങ്ങി. വീട്ടുകാര്‍ ഈ വിവരം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നു.