കോട്ടയം: പാലാ തൊടുപുഴ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ മുണ്ടാങ്കൽ സ്വദേശി ധനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു വാഹനാപകടം നടന്നത്.
ധനേഷും ഭാര്യയും സഞ്ചരിച്ച സ്കൂട്ടർ പെട്രോൾ പമ്പിൽ നിന്നും പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തുവെച്ചു തന്നെ ധനേഷിന് ജീവൻ നഷ്ടമായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ധനേഷിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകും.
വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഒടുവിൽ എക്‌സൈസിന്റെ പിടി വീണു
കൊല്ലം: ചടയമംഗലത്ത് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്സൈസ് സംഘം പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് സംഭവത്തിൽ പിടിയിലായിരിക്കുന്നത്.
എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
വീട്ടുവളപ്പിൽ നട്ടു വളർത്തിയിരുന്ന 172 സെ.മി, 86 സെ.മി എന്നിങ്ങനെ ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. അതുമാത്രമല്ല ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട് .
അന്വേഷണത്തിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ നശിപ്പിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷാജി.കെ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ഉണ്ണികൃഷ്ണൻ.ജി, പ്രിവന്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ്, ഉമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവരടങ്ങിയ സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പരിശോധന നടത്തിയത്.