കൽപ്പറ്റ: നിയമവിരുദ്ധമായി വനത്തിനുള്ളിൽ ഡോക്യൂമെന്ററി ഷൂട്ട് ചെയ്ത സംഘം വനം വകുപ്പിന്റെ പിടിയിൽ. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റെയിഞ്ച് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിൽ വരുന്ന അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയിൽ ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ശ്രമിച്ച സംഘത്തെയാണ് വനം വകുപ്പ് പിടികൂടിയിരിക്കുന്നത്.
സംഭവത്തിൽ ഡോക്യൂമെന്ററി ചിത്രത്തിന്റെ സംവിധായകൻ ഹൈദരാബാദ് രാരന്തപൂർ പുലി ഹരിനാദ് , ആന്ധ്രപ്രദേശ് ഗുണ്ടൂർ പെരുകലപ്പുടി താഡെപ്പള്ളി രാമഷ് ബാബു, അസിസ്റ്റന്റ് ക്യാമറ മാൻ രാരന്തപൂർ ബനാ പ്രശാന്ത്, സഹ സംവിധായകൻ ഹൈദരാബാദ് രാമന്തപൂർ പുലി ചൈതന്യ സായി, ഹൈദരാബാദ് രാമോജി റാവു ഫിലിംസിറ്റി അനിഷെട്ടി രേവന്ത്കുമാർ എന്നിവരും, മലയാളികളായ കോട്ടയം വാഴപ്പള്ളി പടിഞ്ഞാറ് ശ്രീഹരി എസ്. പുത്തൂർ, ആലപ്പുഴ അമ്പലപ്പുഴ ഗൗരി സദനം എം. സുമേഷ്, കോട്ടയം തുരുത്തി സ്വാതിശ്രീയിൽ എസ് ശ്രീഹരി, കോട്ടയം ചങ്ങനാശ്ശേരി ശങ്കരമംഗലം തുരുത്തി അഭിരാജ്, കോട്ടയം വാഴപ്പിള്ളി പടിഞ്ഞാറ് പവൻ ബി. നായർ, കോട്ടയം പുതുപ്പാടി ഷർവിനല്ലൂർ പുതുപ്പാമ്പിൽ വീട്ടിൽ പി. പ്രവീൺ റോയ് എന്നിവരെയുമാണ് വനം വകുപ്പ് പിടികൂടിയത്.
മാത്രമല്ല സമീപത്തെ റിസോർട്ടുകളായ ചെമ്പ്ര മോണ്ടാന, ചെമ്പ്രവാലി എന്നിവയിലെ ജീവനക്കാരായ പാലക്കാട് കൈപ്പുറം തിരുവേഗപ്പുറ തോട്ടക്കര പള്ളിയാലിൽ മുഹമ്മദ് അബ്ദുൾ മാജിദ്, കോഴിക്കോട് ചിക്കൊന്നുമ്മൽ പറമ്പത്ത്മീത്തൽ സരുൺകൃഷ്ണ, പുത്തുമല കള്ളാടി ഉണ്ണിഭവനം ചഞ്ചൽ പ്രസാദ് എന്നിവരെയും ഇവർക്കൊപ്പം ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്തു.
വയനാട് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിൽ വരുന്ന മാപ്പിള തലമുടി വനത്തിൽ അനുമതി കൂടാതെ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരണം നടത്തുന്നത് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആയ വിനോദ് തടയുകയായിരുന്നു. സംഘം ചിത്രീകരണത്തിനായി ഉപയോഗിച്ച ക്യാമറ, ഡ്രോൺ, ഡമ്മി ഗണ്ണുകൾ, സ്‌മോക്ക് ഗൺ എന്നിവയുൾപ്പെടെ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.