കോഴിക്കോട്: താമരശ്ശേരിയിൽ പൊലീസ് പിടികൂടിയതിന് പിന്നാലെ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. സംശയത്തെ തുടർന്ന് ഇയാളെ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് എക്സൈസിനെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് എത്തി ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ, താമരശ്ശേരിയിൽ നിന്ന് പോലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു.
താമരശ്ശേരി അമ്പായത്തോട് വെച്ച് പൊലീസ് പിടികൂടിയ ഷാനിദ് ആണ് മരിച്ചത്. പോലീസിൽ നിന്ന് രക്ഷപ്പെടാന്‍ രണ്ട് പാക്കറ്റ് എംഡിഎംഎ ഇയാൾ വിഴുങ്ങുകയായിരുന്നു. അമിതമായി രാസലഹരി ഉള്ളിലെത്തിയത് കൊണ്ടാണ് 24 മണിക്കൂറിനുള്ളിൽ യുവാവ് മരിച്ചതെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്.
അമിതമായി ലഹരിമരുന്ന് ശരീരത്തിലെത്തിയത് ഷാനിദിന്റെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഒരു പാക്കറ്റ് പൊട്ടിയ നിലയിലായിരുന്നു. പൊട്ടാത്ത മറ്റൊരു പാക്കറ്റില്‍ ഒമ്പത് ഗ്രാം കഞ്ചാവും വയറ്റിൽ ഉണ്ടായിരുന്നു. പാക്കറ്റുകള്‍ ശസ്ത്രക്രിയ ചെയ്ത ശേഷം മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ഷാനിദ് സമ്മതപത്രത്തില്‍ ഒപ്പു വെച്ചു നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു.