കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി നോബി ലൂക്കോസിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. കോട്ടയം ജില്ലാ സെഷൻസ് കോടതിയുടേതാണ് തീരുമാനം. മാത്രമല്ല കേസിൽ വിശദമായ റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെടുകയും ചെയ്തു.
കേസിൽ പ്രതി നോബിക്ക് ജാമ്യം നൽകരുതെന്ന ആവശ്യവുമായി മരിച്ച ഷൈനിയുടെ പിതാവ് കുര്യാക്കോസ് ഹർജിയിൽ കക്ഷി ചേരുകയും ചെയ്തു. ഇനി കോടതിയുടെ നിർദേശപ്രകാരമുള്ള പോലീസ് റിപ്പോർട്ട് കിട്ടിയതിനുശേഷം ആയിരിക്കും കോടതി ഹർജി പരിഗണിക്കുക .
ഇതിനുമുൻപ് പ്രതി നോബി ലൂക്കോസ് നൽകിയ ജാമ്യാപേക്ഷ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. അതിനുശേഷമാണ് നോബി കോട്ടയം ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. പ്രതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് നിലവിൽ പോലീസ് ചുമത്തിയിരിക്കുന്നത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
പുലർച്ചെ ട്രാക്കിനടുത്തെത്തിയ പ്രദേശവാസികളാണ് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പള്ളിയിൽ പോകാൻ എന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയ ഷൈനി റെയിൽവേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്ന ഷൈനിയുടെ ജോലിക്ക് പോകണമെന്ന ആഗ്രഹത്തെ ഭർത്താവ് നോബി പിന്തുണച്ചിരുന്നില്ല. മാത്രമല്ല ഇതിൻ്റെ പേരിൽ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ തുടർന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്.
വിവാഹമോചനത്തിനും ഭർത്താവ് നോബി സമ്മതിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്ന ഷൈനിയുടെ ശബ്‌ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് ഷൈനി മക്കളുമായി ആത്മഹത്യയ്ക്ക് മുതിർന്നത് എന്ന് പോലീസ് കണ്ടെത്തി. ഇതേ തുടർന്നാണ് സംഭവത്തിൽ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി ഏറ്റുമാനൂർ പോലീസ് കേസെടുത്തത്.