കണ്ണൂർ: നാടിനെ നടുക്കി മണിക്കൂറുകൾക്കിടയിൽ രണ്ട് മോഷണം. തളിപ്പറമ്പിൽ രണ്ട് ഇടങ്ങളിൽ നിന്നാണ് നിശ്ചിത ഇടവേളകളിൽ സ്കൂട്ടറുകൾ മോഷണം പോയത്.
കരിമ്പം സ്വദേശി രഘുനാഥൻ, തളിപ്പറമ്പ് സ്വദേശി മർവാൻ എന്നിവരുടെ സ്കൂട്ടറുകളാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പോലീസ്.
ആദ്യത്തെ സംഭവം നടക്കുന്നത് കരിമ്പത്തെ അബിൻ ഹോട്ടലിന്റെ മുന്നിലാണ്. അവിടെ നിർത്തിയിട്ടിരുന്ന രഘുനാഥന്റെ സ്കൂട്ടറാണ് മോഷണം പോയത്. വഴിയെ പോയ ഒരാൾ പരിസരം വീക്ഷിക്കുന്നതിനായി അൽപ്പനേരം ചുറ്റിപ്പറ്റി നിന്നശേഷം ഞൊടിയിടയിൽ സ്കൂട്ടറുമായി കടന്നുകളയുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരനായ രഘുനാഥൻ ഹോട്ടലിനുള്ളിൽ കയറി തിരികെയെത്തിയപ്പോഴേക്കും സ്കൂട്ടർ കാണാതായി. താക്കോൽ വാഹനത്തിനു മുകളിലായാണ് രഘുനാഥൻ വെച്ചിരുന്നത്, ഇത് കള്ളന് കൂടുതൽ എളുപ്പമായി.
അടുത്ത മോഷണം നടക്കുന്നത് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മലബാർ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിലാണ്. ഞായറാഴ്ച രാത്രിയോടെ മർവാൻ ഡ്രൈവിംഗ് സ്കൂൾ പരിസരത്ത് നിർത്തിയിട്ട സ്കൂട്ടറാണ് പുലർച്ചെയോടെ മോഷണം പോയത്. ആദ്യത്തേതുപോലെ തന്നെ താക്കോൽ വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു.
തളിപ്പറമ്പിൽ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് മൂന്നു മണിക്കൂർ മാത്രം ഇടവേളയിൽ രണ്ട് മോഷണങ്ങൾ നടന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണ് തളിപ്പറമ്പ് പോലീസ്.
സമാനമായ രീതിയിൽ ഒരേ സ്ഥലപരിധിക്കുള്ളിൽ നടന്ന മോഷണം ആയതുകൊണ്ട് തന്നെ രണ്ട് പേരും ഒരു സംഘത്തിലുള്ള ആളുകളാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.