കൊച്ചി: പെരുമ്പാവൂരിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടിൽ അതിവിദഗ്ധ മോഷണം. വീട്ടിൽ സൂക്ഷിച്ചിരുന്ന പതിനൊന്നര പവനോളം സ്വർണം നഷ്ട്ടമായതായി പരാതി.
എറണാകുളം പോക്സോ കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ബിന്ദുവിന്റെ പെരുമ്പാവൂർ മരുതുകവലയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷണ വിവരം അറിഞ്ഞ ഉടൻ തന്നെ വീട്ടുടമസ്ഥ പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ആഴ്ച വരെ വീട്ടുജോലിയ്ക്കായി വന്നിരുന്ന സ്ത്രീക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വജ്രം പതിച്ച രണ്ടു പവന്റെ സ്വർണമാലയും, വളകളും, പാദസരവുമാണ് നഷ്ടമായിരിക്കുന്നത്. സംഭവത്തിൽ വീട്ടുടമസ്ഥ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇൻസ്റ്റാഗ്രാം പ്രണയം! ഭക്ഷണത്തിൽ മാരക രാസലഹരി കലർത്തി പീഡനം; ഒടുവിൽ പിടി വീണു
മലപ്പുറം: മലപ്പുറത്ത് ഭക്ഷണത്തിൽ മാരക രാസലഹരി കലർത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. മലപ്പുറം കോട്ടക്കലിലാണ് സംഭവം.
വേങ്ങര ചേറൂർ സ്വദേശി അലുങ്ങൽ അബ്ദുൽ ഗഫൂർ എന്ന 23 കാരനാണ് പോക്സോ കേസിൽ പിടിയിലായത്. പെൺകുട്ടി 2020 ൽ പ്ലസ് വണ്ണിൽ പഠിക്കുമ്പോൾ തുടങ്ങിയ പീഡനം, 2025 മാർച്ച് വരെ തുടർന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയം നടിച്ച് പെൺകുട്ടിയെ വശീകരിക്കുകയായിരുന്നു. പീഡനശേഷം യുവാവ് പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ശേഷം ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്നും പ്രതി സ്വർണാഭരണവും തട്ടി എടുത്തു.
പിന്നീട് ചികിത്സ തേടിയ പെൺകുട്ടി ലഹരിയിൽ നിന്ന് മോചിതയായ ശേഷമാണ് പൊലീസിൽ പരാതിപ്പെട്ടത്. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് പ്രതിയുടെ ഫോണും പൊലീസ് പിടിച്ചെടുത്തു.