മംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ വൻ ലഹരി വേട്ട. 75 കോടിയുടെ എംഡിഎംഎയുമായി രണ്ട് വിദേശ വനിതകളെ മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 38 കിലോ എംഡിഎംഎ പിടികൂടി.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലുള്ള ബമ്പ ഫൻഡ (31), ആബിഗലി അഡോണിസ് (30) എന്നിവരാണ് പിടിയിലായത്. ട്രോളി ബാഗിലാക്കിയാണ് ഇവർ എംഡിഎംഎ ഇന്ത്യയിലെത്തിച്ചതെന്ന് മംഗളൂരു പോലീസ് കമ്മിഷണർ പറഞ്ഞു. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമായ ദക്ഷിണാഫ്രിക്കൻ വനിതകളാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് നാല് മൊബൈൽ ഫോണുകൾ, പാസ്പോർട്ടുകൾ 18000 രൂപ എന്നിവയും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. ഡൽഹിയിൽ താമസിച്ചായിരുന്നു ഇവർ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്നത്. വിമാനമാർഗം രാജ്യത്തിന്റെ വിവിധയിടങ്ങളിലേക്ക് ഇവർ എംഡിഎംഎ എത്തിച്ചിരുന്നു. കഴിഞ്ഞ വർഷത്തിൽ മുംബൈയിലേക്ക് മാത്രം ഇവർ 37 ട്രിപ്പുകളാണ് നടത്തിയത്. ബെംഗളൂരുവിലേക്ക് മാത്രം 22 തവണ സഞ്ചരിച്ചു.
2016-ലാണ് പ്രതികളിൽ ഒരാളായ ആബിഗലി ഇന്ത്യയിലെത്തിയത്. പിന്നാലെ 2020-ൽ ബിസിനസ് വിസയിൽ അഡോണിസും ഇന്ത്യയിലെത്തി. തുണിക്കച്ചവടം നടത്തിയിരുന്ന ഇരുവരും കഴിഞ്ഞ രണ്ടു വർഷത്തോളമായി ലഹരി വിൽപന നടത്തിവരുന്നുവെന്ന് മംഗളൂരു പോലീസ് കമ്മിഷണർ പറയുന്നു. 2024 ല്‍ ഹൈദര്‍ അലി എന്നയാളെ 15 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച ചില വിവരങ്ങളെ തുടര്‍ന്നുള്ള അന്വേഷണമാണ് വന്‍ മയക്കുമരുന്ന് വേട്ടയിലെത്തിച്ചത്.
കർണാടകയിൽ ആറ് മാസങ്ങള്‍ക്ക് മുന്‍പ് 6 കിലോഗ്രാം മയക്കുമരുന്നുമായി പീറ്റര്‍ ഇക്കെഡി എന്ന നൈജീരിയന്‍ സ്വദേശിയെയും അറസ്റ്റിലായിരുന്നു. അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വിദേശ പൗരന്‍മാരെ ഉപയോഗിച്ച് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ബെംഗളൂരു നഗരത്തിലേക്ക് രണ്ട് വിദേശവനിതകള്‍ മയക്കുമരുന്നുമായി എത്തുന്നുവെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്.