തൃശൂർ: ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിന് ഗുരുതരമായി പരുക്കേറ്റു.
തൃശൂർ കുന്നംകുളം നഗരത്തിൽ നടന്ന ഹോളി ആഘോഷമാണ് അക്രമത്തിൽ കലാശിച്ചത്.
വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചത്തീസ്ഗഢ് സ്വദേശി പ്രഹ്ലാദനാണ് ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിയേറ്റ് പരുക്കേറ്റത്.
തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഛത്തീസ്ഗഢ് സ്വദേശികളായ രാജു കർസാൽ, രമണൻ എന്നിവരെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്.
ആക്രമണത്തിനിരയായ പ്രഹ്ലാദനൊപ്പം താമസിക്കുന്നവരാണ് ഇരുവരും. കൂടുതൽ പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് അന്യസംസ്ഥാന തൊഴിലാളികൾ പരസ്യമായി ഏറ്റുമുട്ടിയത്.
വാടക ക്വാട്ടേഴ്സിൽ നടന്ന ഇവരുടെ ഹോളി ആഘോഷം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു.
സംഘർഷത്തിനിടെ ബിയർ കുപ്പി കൊണ്ട് അടിയേറ്റാണ് പ്രഹ്ലാദന് ഗുരുതരമായി പരിക്കേറ്റത്.
ഇയാളെ കുന്നംകുളം ആംബുലൻസ് പ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.