പീരുമേട് മണ്ഡലത്തിലെ നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള വണ്ടിപ്പെരിയാർ പാലം പൈതൃക നിർമ്മിതിയായും പീരുമേട് മണ്ഡലത്തിലെ കുട്ടിക്കാനം അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായും പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.
വാഴൂർ സോമൻ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
വണ്ടിപ്പെരിയാര്‍ പാലത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ടെങ്കിലും തിരക്കേറിയ വാഹന സഞ്ചാരമുള്ള പാലമായതിനാൽ 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ട് പ്രകാരം സംരക്ഷിതസ്മാരകമാക്കുന്നത് പ്രായോഗികമല്ല.
അതിനാൽ ഇടുക്കി ജില്ലയുടെ പ്രധാന പൈതൃക അടയാളങ്ങളിലൊന്നായ പാലത്തെ പൈതൃക നിര്‍മ്മിതിയായി പ്രഖ്യാപിച്ച് സംസ്ഥാന ആര്‍ട്ട് ആന്‍ഡ് ഹെറിറ്റേജ് കമ്മീഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളാണ് പുരാവസ്തു വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളത്.
കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിന് ഇടുക്കി ജില്ലാ കളക്ടര്‍ക്ക് പുരാവസ്തു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംരക്ഷിത സ്മാരക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിൽ ആദ്യം! പള്ളിയിലെ കൈക്കാരിയായി വനിത; സുജാ അനിലിനെ പറ്റി കൂടുതൽ അറിയാം
ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന് പോരുന്ന രീതിയും ഇത് തന്നെയായിരുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ചരിത്രത്തിൽ തന്നെ ഇടം പിടിച്ചേക്കാവുന്ന മാറ്റവുമായി എത്തിയിരിക്കുകയാണ് പൂങ്കാവ് ഇടവക.
പൂങ്കാവ് ഔവർ ലേഡി ഓഫ് അസെംപ്ഷൻ പള്ളിയിലെ മൂന്നുകൈക്കാരൻമാരിൽ ഒരാൾ വനിതയാണ്. പള്ളിയിൽ പുതിയ കൈക്കാരൻമാരെ തെരഞ്ഞെടുക്കുന്ന ചടങ്ങിലാണ് രണ്ട് പുരുഷന്മാർക്കൊപ്പം ഒരു വനിതയും ചരിത്രത്തിലാദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പൂങ്കാവ് വടക്കൻ പറമ്പ് വീട്ടിൽ സുജാ അനിൽ (39) ആണ് പള്ളിയിൽ ചുമതലയേറ്റ വനിത.
കെഎൽസി ഇടവക സെക്രട്ടറിയും മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11-ാം വാർഡിലെ മുൻ ജനപ്രതിനിധിയുമാണ് സുജാ അനിൽ. പള്ളിക്കത്തയ്യിൽ എൻ ഡി സെബാസ്റ്റ്യൻ, പള്ളിപ്പറമ്പിൽ മനോജ് എന്നീ രണ്ട് കൈക്കാരൻമാർക്കൊപ്പമാണ് സുജയും സത്യപ്രതിജ്ഞ ചെയ്തത്.
പള്ളി വികാരിയായ ഫാ. സേവ്യർ ചിറമേലാണ് കൈക്കാരരുടെ സ്ഥാനത്തേക്ക് വനിതയെക്കൂടി തെരഞ്ഞെടുക്കണമെന്ന് അജപാലകസമിതിയോട് പറഞ്ഞത്. അജപാലകസമിതിയുടെ ഈ തീരുമാനത്തിന് രണ്ടാഴ്ച മുൻപ് കൊച്ചി രൂപതയിൽ നിന്നും അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പള്ളിയുടെ സാമ്പത്തികകാര്യങ്ങളിലും സ്ഥാവരജംഗമ വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിന് വികാരിയച്ചനെ സഹായിക്കുകയെന്നതാണ് പള്ളി കൈക്കാരുടെ ജോലി. ലാഭേച്ഛ കൂടാതെ സേവനമായി ചെയ്യേണ്ട ഈ ചുമതല പള്ളികളിൽ രണ്ടുവർഷത്തേക്കാണ് ലഭിക്കുക. പള്ളിയിലെ 24 അംഗ അജപാലകസമിതിയിൽ മറ്റ് മൂന്ന് സ്ത്രീകളുമുണ്ട്.