തൃശൂർ: തൃശൂർ വലപ്പാട് വട്ടപ്പരത്തിയിൽ സ്കൂട്ടറിലെത്തിയ ദമ്പതികളെ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ വലപ്പാട് വട്ടപ്പരത്തി, മുറിയപുരയ്ക്കൽ വീട്ടിൽ സുമിത്ത്(29) പിടിയിലായി. ഇക്കഴിഞ്ഞ ഫെബ്രുവരി 26-ാം തീയ്യതി രാത്രി 8.15 മണിയോടെയാണ് സംഭവം നടന്നത്. വാടാനപ്പിള്ളി കുട്ടമുഖം സ്വദേശിയായ ബിജുവും ഭാര്യയും സ്കൂട്ടറിൽ വട്ടപ്പരത്തി അമ്പലത്തിനടുത്ത് എത്തിയപ്പോഴായിരുന്നു സുമിത്ത് ഇവരെ ആക്രമിച്ചത്.
മറ്റൊരു വാഹനത്തിൽ സ്ഥലത്തെത്തിയ സുമിത്ത് ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി കൈവശമുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ആഞ്ഞു വീശുകയായിരുന്നു. തലനാരിഴക്കാണ് ബിജു വെട്ടേൽക്കാതെ രക്ഷപ്പെട്ടത്. പ്രതി വഴക്ക് പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം സുമിത്ത് ഒളിവിൽ പോയി. ഇയാൾക്കായി പല ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തിവരികയായിരുന്നു പൊലീസ്. ഇതിനിടയിലാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി ബി കൃഷ്ണകുമാർ ഐപിസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വട്ടപരത്തിയിൽ നിന്നും ഇയാൾ പിടിയിലാവുകയായിരുന്നു.
പ്രതി സുമിത്തിന്റെ പേരിൽ വലപ്പാട് പൊലിസ് സ്റ്റേഷനിൽ 2013 ൽ ഒരു വധശ്രമ കേസും 2014 ൽ ഒരു കൊലപാതക കേസും, മറ്റൊരു വധശ്രമ കേസുമടക്കം 8 ഓളം ക്രിമിനൽ കേസുകളുണ്ട്. വലപ്പാട് പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ എബിൻ, പ്രൊബേഷൻ എസ്ഐ ജിഷ്ണു, എഎസ്ഐ ചഞ്ചൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രബിൻ, ലെനിൻ, സിവിൽ പൊലീസ് ഓഫീസർമാരായ റെനീഷ്, മുജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.