കൊച്ചി: ആത്മഹത്യ ചെയ്ത പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അദ്ദേഹത്തിന്റെ ഫാംഹൗസിൽ നിന്നുമാണ് ഇത് കണ്ടെത്തിയത്. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു.
പഴയത് പോലെ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നില്ലെന്നും, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോർജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദമാക്കുന്നു. അടുത്തിടെ ഇദ്ദേഹത്തിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയർ സർജനാണ് ജോർജ് പി അബ്രഹാം.
ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം അദ്ദേഹം ഫാം ഹൗസിലെത്തിയത്. തുടർന്ന് സഹോദരനെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷമാണ് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
യൂറോളജി രംഗത്തെ പ്രമുഖൻ എന്ന നിലയിലാണ് ഡോക്ടർ ജോർജ് പി അബ്രഹാം അറിയപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ആളാണ് ഡോക്ടർ ജോർജ് പി എബ്രഹാം