വേനൽ ചൂട് കനത്തതോടെ ഹൈറേഞ്ചിലെ ഏലം കർഷകരുടെ നിലനില്‍പ്പ് ഭീഷണിയിലായിരിക്കുകയാണ്. മഴയുടെ കുറവും വേനൽ ചൂടിന്റെ കാഠിന്യവും കൂടി ആയപ്പോൾ നാശത്തിന്റെ വക്കിലെത്തി നിൽക്കുകയാണ് ഏലം കൃഷി.
ചെടികളുടെ ആരോഗ്യം സംരക്ഷിക്കാനായി കൃത്രിമ ജലസേചന മാർഗ്ഗങ്ങൾ തേടുകയാണ് ഉൽപാദകർ. മാർച്ച് മാസത്തിന്റെ ആരംഭത്തിൽ തന്നെ ചൂട് കനത്തതോടെ വരും മാസങ്ങളിലെ സ്ഥിതി എന്താവുമെന്ന കടുത്ത ആശങ്കയിലാണ് തോട്ടം മേഖല ഇപ്പോൾ.
കഴിഞ്ഞ സീസണിലെ കൊടും വേനലിൽ ഏലം മേഖലക്ക് 113 കോടി രൂപയുടെ വിളനാശമാണ് സംഭവിച്ചിരുന്നത്. പക്ഷെ സംസ്ഥാന സർക്കാർ സഹായധനമായി പ്രഖ്യാപിച്ചത് വെറും പത്ത് കോടി രൂപ മാത്രമാണ്.
ഏകദേശം 22,300 കർഷകരാണ് വരൾച്ച നഷ്‌ടപരിഹാരത്തിന് അർഹരായവർ. ആഭ്യന്തര വിദേശ വിപണികൾ ആശ്വാസകരമാണെങ്കിലും, സീസൺ അവസാനം വില ഇടിഞ്ഞത് ഉൽപാദകരെ സമ്മർദത്തിലാക്കി.