മലപ്പുറം: പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 107 വർഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സുബിത ചിറക്കലാണ് ശിക്ഷ വിധിച്ചത്. മലപ്പുറം ജില്ലയിൽ ഈശ്വരമംഗലം വീട്ടിൽ ദാമോദരൻ എന്ന മോഹനാണ് (60) പ്രതി. പിഴ അടക്കാത്ത പക്ഷം ആറര വർഷം അധിക കഠിന തടവ് കൂടി അനുഭവിക്കേണ്ടി വരും. പിഴ തുക അടക്കുന്ന പക്ഷം ഇരയായ കുട്ടിക്ക് ഇത് നൽകും.
ഇത് കൂടാതെ, പീഡിപ്പിക്കപ്പെട്ട ആൺകുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2012 ഏപ്രിൽ മുതൽ 2016 ജൂലായ് വരെയുള്ള കാലയളവിലാണ് പീഡനം നടന്നത്. പല തവണകളായി പൊന്നാനി നെയ്തല്ലൂരിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെത്തിച്ചാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മദ്യവും പണവും ഭക്ഷണവും നൽകി പ്രലോഭിപ്പിച്ചായിരുന്നു ക്രൂര പീഡനം.
ആൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ മാതാപിതാക്കൾ കൌൺസിലിംഗിന് വിധേയനാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് പോക്സോ കുറ്റം ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ.സുഗുണ ഹാജരായി.