മലപ്പുറം: ക്രമാതീതമായ അളവിൽ മായം ചേർത്ത് ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുവർക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്. മലപ്പുറം ജില്ലയിലെ ചില കടകൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ വ്യാജ തേയിലപ്പൊടിയുടെയും, കൃത്രിക നിറത്തിന്റെയും സാനിധ്യം ഭക്ഷണ വസ്തുക്കളിലുണ്ടെന്ന പരാതിക്കും പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നീക്കം.
നിലവിൽ പിടിച്ചെടുത്തിട്ടുള്ള തേയില പൊടി വ്യാജമാണെന്ന് തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ ഹോട്ടലിന് പൂട്ട് വീഴുമെന്ന് അധികൃതർ അറിയിച്ചു. വ്യാജ തേയിലപ്പൊടിയുടെ കേന്ദ്രം കൂനൂർ ആണെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ പ്രമുഖ മാധ്യമം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരമായിരുന്നു പുറത്തുവന്നത്. അവിടെ നിന്നും ലഭിച്ച തേയില പൊടി ലാബിൽ പരിശോധിച്ചപ്പോൾ മാരക രാസ പദാർത്ഥങ്ങളുടെ സാനിധ്യം കണ്ടെത്തിയിരുന്നു.
വസ്ത്രങ്ങൾക്ക് നിറം കൂട്ടാൻ ചേർക്കുന്ന കാർമോക്സിൻ , സൺസെറ്റ് യെല്ലോ , ടാർട്രാസിൻ എന്നിവയാണ് തേയിലപ്പൊടിയിൽ കണ്ടെത്തിയത്. ചിലരിൽ അലർജിക്കും ഹൈപ്പർ ആക്ടിവിറ്റിക്കും അർബുദത്തിനും കാരണമായേക്കാവുന്നതാണ് ചായയുടെ കടുപ്പം വർധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കൾ.
ഇത്തരത്തിലുള്ള രാസ വസ്തുക്കൾ അടങ്ങിയ തേയിലപ്പൊടി കേരളത്തിൽ വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ കേന്ദ്രങ്ങളിൽ പരിശോധന നടത്തുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അഫ്സാന പർവീൺ അറിയിച്ചു. തമിഴ്നാട്ടിലെ കൂനൂർ കേന്ദ്രീകരിച്ചാണ് വ്യാപക വ്യാജ തേയിലപ്പൊടി വിതരണം നടക്കുന്നത്. കോയമ്പത്തൂർ, സേലം ഭാഗത്ത് നിന്നും വരുന്ന തേയിലപ്പൊടികളിലാണ് ഇത്തരത്തിലുള്ള മാരക രാസവസ്തുക്കൾ ചേർക്കുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിനോടും ആവശ്യപ്പെടുമെന്ന് അഫ്സാന പർവീൺ വ്യക്തമാക്കി.