തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പേരുമല സ്വദേശി 23 കാരനായ അഫാന്‍ പിതാവിന്റെ മാതാവ് സൽമബീവി (88), ബന്ധുക്കളായ ലത്തീഫ് (66), ഷാഹിദ (58), സഹോദരൻ അഫ്സാൻ (13), പെൺസുഹൃത്ത് ഫര്‍സാന എന്നിവരെയാണ് കൊലപ്പെടുത്തിയത്. കാൻസർ രോഗിയായ മാതാവ് ഷെമി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സ്വന്തം വീട്ടുകാരെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയും ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്താണ് കൊലപാതകം നടത്തിയത്. മൂന്ന് സ്ഥലങ്ങളില്‍ ചെന്നാണ് പ്രതി ബന്ധുക്കളെ കൊലപ്പെടുത്തിയത്. പേരുമനയിലെ സ്വന്തം വീട്ടില്‍ താന്‍ വിളിച്ചിറക്കിക്കൊണ്ടുവന്ന പെൺകുട്ടിയെയും അനിയന്‍ അഫ്‌സാനേയും കൊലപ്പെടുത്തി. തുടർന്ന് എന്‍ എന്‍ പുരത്തെ വീട്ടില്‍ ചെന്ന് അച്ഛന്റെ മാതാവ് സല്‍മാ ബീവിയേയും പാങ്ങോട് ചെന്ന് ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരേയും കൊലപ്പെടുത്തുകയായിരുന്നു.
കൊലയ്ക്ക് ശേഷം വീട്ടിലെ ഗ്യാസ് അസ്‌നാന്‍ തുറന്നിട്ടിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഇത് നിയന്ത്രണവിധേയമാക്കിയ ശേഷമാണ് പൊലീസ് ഈ വീട്ടില്‍ പരിശോധന നടത്തിയത്. അഫാന്‍ ഫര്‍സാനയെ വിളിച്ചിറക്കികൊണ്ടുവന്നതില്‍ വീട്ടില്‍ എതിര്‍പ്പുണ്ടായിരുന്നെന്നാണ് വിവരം. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ക്രൂരകൃത്യത്തിന് ശേഷം എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ലഹരിക്ക് അടിമയാണെന്നും പൊലീസ് അറിയിച്ചു.