തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്റ് കോളജില്‍ റാഗിങ് പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബിന്‍സ് ജോസും അഭിഷേകുമാണ് പരാതിക്കാർ. പ്രിന്‍സിപ്പലിനും കഴക്കൂട്ടം പൊലീസിലും ആണ് പരാതി നല്‍കിയിരുന്നത്.
മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴ് പേര്‍ക്കെതിരെയാണ് പരാതി നൽകിയിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആന്റി -റാഗിങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്.
അഭിഷേകിനെ യൂണിയന്‍ ഓഫിസിലെത്തിച്ചായിരുന്നു മര്‍ദിച്ചത്. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തിൽ അവസാന വര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ അലന്‍, അനന്തന്‍, വേലു, ശ്രാവണ്‍, സല്‍മാന്‍, ഇമ്മാനുവല്‍, രണ്ടാം വര്‍ഷ വിദ്യാര്‍ഥി പാര്‍ഥന്‍ എന്നിവര്‍ക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.