പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി നിർണായക സാക്ഷികൾ. പ്രതിയെ ഭയന്നാണ് സാക്ഷികൾ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം. കൊലപാതകത്തിന് ശേഷം കൊടുവാളുമായി ചെന്താമര നിൽക്കുന്നത് കണ്ടെന്ന് പറഞ്ഞ വീട്ടമ്മ താൻ ഒന്നും കണ്ടില്ലെന്ന് മൊഴിമാറ്റി.
ചെന്താമര സുധാകരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയ നാട്ടുകാരനും മൊഴി മാറ്റി. കൊലപാതകം നടന്ന ദിവസം ചെന്താമര വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ആദ്യം പറഞ്ഞ രണ്ടുപേരും മൊഴിയിൽ നിന്നും പിന്മാറി.
പക്ഷെ ചെന്താമര കൊല്ലാൻ തീരുമാനിച്ചിരുന്നതായി മൊഴി നൽകിയ അയൽവാസിയായ പുഷ്പ താൻ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കുകയാണ്. സുധാകരനെയും മാതാവിനെയും കൊലപ്പെടുത്തിയ ശേഷം ആയുധവുമായി നിൽക്കുന്നത് കണ്ടെന്ന മൊഴിയിലാണ് പുഷ്പ ഉറച്ചുനിൽക്കുന്നത്. തന്റെ കുടുംബം തകർത്തത് പുഷ്പയാണെന്നും താൻ നാട്ടിൽ വരാതിരിക്കാൻ നിരന്തരം പൊലീസിൽ പരാതി കൊടുത്തതിൽ പുഷ്പയ്ക്ക് പങ്കുണ്ടെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം.