ഇടുക്കി: പെരിയാർ കടുവാ സാങ്കേതത്തിൽ പക്ഷി സർവേ പൂർത്തീകരിച്ചു. ഈ സർവേയുടെ ഭാഗമായി നടത്തിയ കണക്കെടുപ്പിൽ 228 ഇനത്തിൽപ്പെട്ട പക്ഷികളെയാണ് കണ്ടെത്തി രേഖപ്പെടുത്തുവാൻ കഴിഞ്ഞത്. ഇവയിൽ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉൾപ്പെടുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെട്ട 33 ഇനം പക്ഷികളും, പശ്ചിമഘട്ടത്തിൽ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
സർവേയുടെ ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ പുതിയ നാല് ഇനം പക്ഷികളെ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പെരിയാർ കടുവ സാങ്കേതത്തിൽ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകൾ ആക്കി പുതുക്കി.ജനുവരി 29 ന് ആവാസ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 28 സ്ഥലങ്ങളിലാണ് കണക്കെടുപ്പ് ആരംഭിച്ചത്.
കേരള കാർഷിക സർവകലാശാല, സെൻറർ ഫോർ വൈൽഡ്‌ലൈഫ് സ്റ്റഡീസ് – ബംഗളരു, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല, മലബാർ ക്രിസ്ത്യൻ കോളജ് തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികളും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസ്- തിരുവനന്തപുരം, കോട്ടയം നേച്ചർ സൊസൈറ്റി, മലബാർ അവയർനസ് ആന്റ് റെസ്‌ക്യു സെന്റർ ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളിൽ നിന്നുള്ള പ്രതിനിധികളും, പക്ഷി വിദഗ്ധരും ഉൾപ്പടെ 54 പേർ വനംവകുപ്പ് ജീവനക്കാർക്കൊപ്പം കണക്കെടുപ്പിൽ പങ്കുചേർന്നു.
സർവേയ്ക്ക് പെരിയാർ ഈസ്റ്റ്, വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർമാർ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാർ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിലെ കൺസർവേഷൻ ബയോളജിസ്റ്റ്മാർ എന്നിവരാണ് നേതൃത്വം നൽകിയത്.