1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ്
ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിക്ക് പക്ഷാഘാതം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അയോദ്ധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ക്ഷേത്ര മുഖ്യ പൂജാരി മഹന്ത് സത്യേന്ദ്ര ദാസിനെ (85) ഞായറാഴ്ച സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചത്.(Ayodhya Ram Mandir’s Chief Priest Hospitalized After Stroke)
നിലവിൽ അദ്ദേഹത്തിന് പ്രമേഹവും ഉയർന്ന രക്തസമ്മർദവുമുള്ളതിനാൽ എസ്‌ജിപിജിഐയിലെ ന്യൂറോളജി ഐസിയുവിൽ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ പ്രസ്താവനയിലൂടെ അറിയിച്ചു. 1992 ഡിസംബർ 6 മുതൽ താൽക്കാലിക രാമക്ഷേത്രത്തിലെ പുരോഹിതനായിരുന്നു സത്യേന്ദ്ര ദാസ്.
20-ാം വയസ്സിൽ ആത്മീയ ജീവിതം തിരഞ്ഞെടുത്ത സത്യേന്ദ്ര ദാസ് ക്ഷേത്രത്തിലെ ഏറ്റവും കൂടുതൽ കാലം മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിച്ച വ്യക്തി കൂടിയാണ്. നിർവാണി അഖാരയിലെ അംഗമാണ് അദ്ദേഹം.