കാരിത്താസ് ആശുപത്രി ആതുര ചികിത്സാ മേഖലയില്‍ മുന്നേറ്റം തുടരുന്നു. മൂന്ന് ദേശീയപുരസ്കാരങ്ങളാണ് ആശുപത്രി സ്വന്തമാക്കിയത്. Caritas Hospital wins three national awards
ഡിജിറ്റല്‍ ഹെല്‍ത്ത്, ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് നോണ്‍ ക്ലിനിക്കല്‍, എമര്‍ജന്‍സി സര്‍വീസസ് എന്നീ മേഖലകളിലാണ് കാരിത്താസ് ആശുപത്രി പുരസ്കാരങ്ങള്‍ നേടിയത്.
ഇത്തരത്തിൽ ഒരേ സമയം വിവിധ മേഖലകളില്‍ മൂന്നു പുരസ്കാരങ്ങള്‍ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി മാറുകയാണ് ആതുര സേവനരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കാരിത്താസ് ആശുപത്രി.
താഴെത്തട്ടിലുള്ള കമ്യൂണിറ്റികളുടെയും വ്യക്തികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അസോസിയേഷന് ഓഫ് ഹെല്‍ത്ത്കെയര്‍ പ്രോവൈഡേഴ്സ്.
അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (ഇന്ത്യ) യുടെ നേതൃത്വത്തില്‍ രാജ്യത്താകമാനമുള്ള ആശുപത്രികളില്‍നിന്നും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശുപത്രികളാണ് ഈ പുരസ്കാരത്തിന് അര്‍ഹമാകുന്നത്.
ഇന്ത്യയിലുടനീളമുള്ള ഏകദേശം 20,000 ആശുപത്രികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണിത്.
ഓരോ ആശുപത്രിയുടെയും വികസനത്തിനും രോഗീ പരിചരണത്തിനും ഊന്നല്‍ നല്‍കിയുള്ള പരിശ്രമങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ ഇന്ത്യ (എഎച്ച്പിഐ) കരുതുന്നതായി എഎച്ച്പിഐ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. എം.ഐ. സഹദുള്ള അഭിപ്രായപെട്ടു.
പുരസ്കാര ദാന ചടങ്ങില്‍ അസോസിയേഷന് ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് ഇന്‍ ഇന്ത്യ (എഎച്ച്പിഐ) രക്ഷാധികാരി ഡോ. അലക്സാണ്ടര്‍ തോമസ്, ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗനി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി, റിട്ട. ഡിജിപി ലോക്നാഥ് ബെഹ്റ ഐപിഎസ്, ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ സന്നിഹിതരായിരുന്നു.
ദേശീയ ആരോഗ്യമേഖലയില്‍ കാരിത്താസ് ആശുപത്രിയുടെ പങ്ക് വിളിച്ചോതുന്ന അവസരമായി ഇത് മാറിയെന്ന് ആശുപത്രി ഡയറക്ടര്‍ ഫാ. ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.