കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്നാണ് ഇറച്ചിയിലെ എല്ലിൻകഷ്ണം പുറത്തെടുത്തത്
കൊച്ചി: ബീഫ് കറി കഴിച്ചതിന് പിന്നാലെ കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെട്ട 84കാരിയുടെ ശ്വാസകോശത്തിൽ നിന്ന് എല്ലിൻ കഷ്ണം കണ്ടെത്തി. കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്നാണ് ഇറച്ചിയിലെ എല്ലിൻകഷ്ണം പുറത്തെടുത്തത്. മൂന്ന് ദിവസം മുൻപാണ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെ വയോധികയ്ക്ക് ശ്വാസതടസമുണ്ടായത്.(Beef bone was removed from 84 years old woman’s lungs)
നെഞ്ചിലെന്തോ തടയുന്നത് പോലെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. എക്സറേയിലും സിടി സ്കാനിലും സംശയം തോന്നിയതിന് പിന്നാലെ ഇവരെ കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് വയോധികയുടെ ശ്വാസകോശത്തിൽ നിന്ന് 2 സെന്റി മീറ്ററോളം നീളമുള്ള ബീഫിന്റെ എല്ലാണ് ഇന്റർവെൻഷണൽ പൾമണോളജി മേധാവി ഡോ.ടിങ്കു ജോസഫ് നീക്കിയത്.
വയോധികയുടെ വലത് ശ്വാസകോശത്തിലേക്കുള്ള ട്യൂബ് പൂർണമായി അടച്ച നിലയിലായിരുന്നു ബീഫിന്റെ എല്ല് കുടുങ്ങി കിടന്നിരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസമെടുത്തപ്പോളാവാം കറിയിലെ എല്ല് ശ്വാസകോശത്തിലേക്ക് എത്തിയതെന്ന് ഡോ.ടിങ്കു ജോസഫ് പ്രതികരിച്ചു. റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെയാണ് എല്ലിന്റെ കഷ്ണം നീക്കിയത്. ചികിത്സയ്ക്ക് ശേഷം 84കാരി ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതായും ഡോ.ടിങ്കു ജോസഫ് വ്യക്തമാക്കി.